Monday, October 12, 2009

അടിസ്ഥാന പ്രശ്‌നം മാനസികം; വേണ്ടത്‌ ശാസ്‌ത്രീയ ചികിത്സ


കിടപ്പറയില്‍ മരുന്ന്‌ നിറക്കുമ്പോള്‍ 7

ലപ്പുറം ജില്ലയിലെ ബിസിനസ്സുകാരനായ ഭര്‍ത്താവും വീട്ടമ്മയായ ഭാര്യയുമാണ്‌ കഥാപാത്രങ്ങള്‍. വിവാഹം കഴിഞ്ഞ്‌ പതിനഞ്ച്‌ വര്‍ഷം കഴിഞ്ഞിട്ടും ലൈംഗിക സുഖം ലഭിച്ചിട്ടില്ലെന്നതാണ്‌ പരാതി. ഭര്‍ത്താവാണ്‌ പരാതിയുമായി ഡോക്‌ടറുടെ അടുത്ത്‌ ആദ്യമെത്തിയത്‌. ഭാര്യയെ വിളിപ്പിച്ച്‌ രണ്ടുപേരോടും വെവ്വേറെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കാര്യം കേട്ടപ്പോള്‍ ഡോക്‌ടര്‍ക്ക്‌ സംഗതി നിസ്സാരമായി തോന്നി. ഭര്‍ത്താവിന്റെ ശുചിത്വമില്ലായ്‌മയായിരുന്നു വില്ലന്‍. ജോലി കഴിഞ്ഞ്‌ അര്‍ധരാത്രി വീട്ടിലെത്തുന്ന ഭര്‍ത്താവ്‌ സോക്‌സും ഡ്രസ്സും അഴിച്ചുവെക്കാതെയാണ്‌ ഉറങ്ങാന്‍ കിടന്നിരുന്നത്‌. ചെറുപ്പം മുതലെ രാവിലെയും വൈകിട്ടും കുളിക്കുകയും വൃത്തിക്ക്‌ ജീവിതത്തില്‍ അമിത പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ഭാര്യക്ക്‌ ഭര്‍ത്താവിന്റെ ഈ ശീലത്തോട്‌ തീരെ താത്‌പര്യമില്ലായിരുന്നു. ഈ താത്‌പര്യക്കുറവ്‌ പിന്നീട്‌ മാനസികമായ അകല്‍ച്ചയായി മാറുകയായിരുന്നു. പിന്നെ ലൈംഗികത ഒരു ചടങ്ങായി മാത്രമാണ്‌ ഇവര്‍ കണ്ടിരുന്നത്‌. ദാമ്പത്യ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌ വൃത്തി. ദമ്പതിമാര്‍ തമ്മിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ വലിയ മാനസിക അകല്‍ച്ചയിലേക്ക്‌ നയിക്കുമെന്ന്‌ കോഴിക്കോട്ടെ ഡോ. ഔസാഫ്‌ ഹസന്‍ തന്റെ കൗണ്‍സലിംഗ്‌ അനുഭവത്തിലൂടെ വെളിപ്പെടുത്തുന്നു.
കൊച്ചിയിലെ ഒരു ഗൃഹനാഥന്‍ എറണാകുളം മെഡിക്കല്‍ ഹോസ്‌പിറ്റലിലെ ചീഫ്‌ സൈക്യാട്രിസ്റ്റ്‌ ഡോ. സി ജെ ജോണിനെ കാണാനെത്തി. ഭാര്യയുമായി ബന്ധപ്പെടുമ്പോള്‍ ഉദ്ധരിക്കുന്നില്ലായെന്നതായിരുന്നു ഗൃഹനാഥന്റെ പരാതി. ഭാര്യയുമായി ബന്ധപ്പെടുമ്പോള്‍ മാത്രമാണ്‌ ഈ പ്രശ്‌നമുണ്ടാകുന്നത്‌ എന്നെങ്ങനെ മനസ്സിലായി എന്ന ഡോക്‌ടറുടെ ചോദ്യത്തിന്‌ ഗൃഹനാഥന്‍ ലജ്ജിച്ച്‌, കുറ്റബോധത്തോടെ മറുപടി പറയുകയും ചെയ്‌തു. ഇതിനെല്ലാം കാരണം മനസ്സാണെന്ന്‌ ഡോ. സി ജെ ജോണ്‍ പറയുന്നു.
പലരിലും ഉദ്ധാരണക്കുറവിനും ശീഘ്രസ്‌ഖലനത്തിനും കാരണം മാനസികമാണെന്ന്‌ കൗണ്‍സലിംഗ്‌ നടത്തുമ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന്‌ ഫാറൂഖ്‌ കോളജിലെ പ്രൊഫസര്‍ എന്‍ പി ഹാഫിസ്‌ മുഹമ്മദ്‌ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്‌ സ്വദേശിയായ പ്ലസ്‌ടു അധ്യാപകനും എം എസ ്‌സിക്ക്‌ പഠിക്കുന്ന ഭാര്യയും ഇതേ പ്രശ്‌നങ്ങളോടെ കൗണ്‍സലിംഗിനെത്തിയിരുന്നു. രണ്ടുപേരെയും മാറിമാറി കൗണ്‍സലിംഗ്‌ നടത്തിയപ്പോള്‍ അവരുടെ പ്രശ്‌നം മാനസികം മാത്രമാണെന്ന്‌ ബോധ്യപ്പെട്ടു. കൂട്ടുകുടുംബമായിരുന്നു അവരുടേത്‌. ഭാര്യ ഹോസ്റ്റലില്‍ നിന്ന്‌ പഠിക്കുന്നതിനാല്‍ ആഴ്‌ചയില്‍ രണ്ടുദിവസം മാത്രമേ അവര്‍ പരസ്‌പരം കാണാറുണ്ടായിരുന്നുള്ളൂ. ഭര്‍ത്താവിന്റെ അച്ഛനെ യുവതിക്ക്‌ ഭയവുമായിരുന്നു. നിരന്തരമായി ആശയവിനിമയം നടക്കാത്തതും പിതാവിനോടുള്ള ഭയവുമായിരുന്നു അവരുടെ മാനസിക പ്രശ്‌നങ്ങള്‍. കൗണ്‍സലിംഗിലൂടെ ആ തടസ്സം ഒഴിവാക്കി. പിന്നീട്‌ തങ്ങളുടെ എല്ലാം പ്രശ്‌നങ്ങളും മാറിയെന്ന്‌ അറിയിച്ച്‌ ആ ദമ്പതികള്‍ മധുരപലഹാരവുമായി തന്നെ കാണാന്‍ വന്നത്‌ ഹാഫിസ്‌ മുഹമ്മദ്‌ ഇന്നും ഓര്‍ക്കുന്നു.
പലപ്പോഴും വേണ്ടത്ര ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതാണ്‌ വ്യാജ മരുന്നുകളെ ആശ്രയിക്കാന്‍ ആളുകളെ തത്‌പരരാക്കുന്നത്‌. ഗള്‍ഫ്‌ കുടിയേറ്റം ഈ മരുന്നുകളുടെ വിപണന സാധ്യത വര്‍ധിപ്പിക്കുന്നതായി ഹാഫിസ്‌ മുഹമ്മദ്‌ അഭിപ്രായപ്പെടുന്നു. ഗള്‍ഫ്‌ മലയാളികള്‍ നാട്ടില്‍ വരുമ്പോള്‍ അവരെ അലട്ടുന്ന പ്രധാന പ്രശ്‌നമാണിത്‌. നാട്ടിലെത്തി കുറഞ്ഞ ദിവസത്തിനുള്ളില്‍ ഭാര്യയെ എങ്ങനെ തൃപ്‌തിപ്പെടുത്താമെന്ന വേവലാതി മൂലമാണ്‌ ഇത്തരം പരസ്യങ്ങളില്‍ പാവം മലയാളികള്‍ വീണുപോകുന്നത്‌. ലൈംഗികതയെ കുറിച്ചുള്ള ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തതാണ്‌ ഇതിന്‌ കാരണം. വിദ്യാഭ്യാസ നിലവാരം വളരെ കൂടുതലാണെങ്കിലും മലയാളികള്‍ക്കിടയില്‍ ലൈംഗിക നിരക്ഷരത കൂടുതലാണെന്ന്‌ ഹാഫിസ്‌ മുഹമ്മദ്‌ ചൂണ്ടിക്കാട്ടുന്നു. ജീവിതശൈലിയിലുള്ള മാറ്റവും ഭക്ഷണവും അറിവില്ലായ്‌മയും സമ്പന്നതയുമാണ്‌ ഗള്‍ഫ്‌ മലയാളികളെ വ്യാജ മരുന്നുകളുടെ ലോകത്തെത്തിക്കുന്നത്‌. അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗികതൃഷ്‌ണയും സാമൂഹികമായ വിലക്കുകളുമാണ്‌ ലൈംഗിക രോഗങ്ങള്‍ പരമ രഹസ്യമായി സൂക്ഷിക്കാനും ഇക്കൂട്ടരെ നിര്‍ബന്ധിതരാക്കുന്നത്‌. വ്യക്തിപരമായ ലൈംഗിക പ്രശ്‌നങ്ങള്‍ സ്വന്തം പങ്കാളിയോട്‌ പോലും തുറന്ന്‌ പറയാതെയാണ്‌ ഭൂരിഭാഗം പേരും വ്യാജ മരുന്നുകളുടെ വലയില്‍ കുടുങ്ങുന്നത്‌. ലൈംഗികതയെ കുറിച്ച്‌ ശരിയായ രീതിയിലുള്ള പഠനം നടക്കാത്തത്‌ വിദ്യാഭ്യാസമുള്ളവരില്‍ പോലും കപട ധാരണ ഉണ്ടാക്കുന്നുണ്ട്‌. ഭാഗികമായ ശാസ്‌ത്രബോധമാണ്‌ മലയാളികളെ പലപ്പോഴും കുഴക്കുന്നത്‌. കേരളത്തെ അപേക്ഷിച്ച്‌ ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍, തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളിലുള്ളവര്‍ ലൈംഗിക പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വ്യാജ ഡോക്‌ടര്‍മാരെയോ വ്യാജ മരുന്നുകളുടെ പരസ്യങ്ങളെയോ ആശ്രയിക്കാറില്ലെന്നും ഹാഫിസ്‌ മുഹമ്മദ്‌ പറയുന്നു.
വിവാഹത്തിന്‌ മുന്‍പ്‌ വധൂവരന്മാര്‍ക്ക്‌ കൗണ്‍സലിംഗ്‌ നടത്തുന്നതും വിവാഹ ശേഷമുള്ള ലൈംഗികമായ പ്രശ്‌നങ്ങള്‍ക്ക്‌ യൂറോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കണ്ട്‌ ചികിത്സ നടത്തുന്നത്‌ നല്ല ഫലം നല്‍കും.
വ്യാജമരുന്നുകള്‍ യഥാര്‍ഥ പ്രശ്‌നത്തിന്‌ പരിഹാരം കാണുന്നില്ല. കാരണം ഭൂരിഭാഗം പേരിലും പ്രശ്‌നം മാനസികമാണെന്ന്‌ ഡോ. ഔസഫ്‌ ഹസ്സന്‍ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക ചികിത്സകള്‍ സംബന്ധിച്ച പരസ്യങ്ങള്‍ കാണുമ്പോള്‍ ആ രോഗം തനിക്കുണ്ടോയെന്ന ചിന്തയാണ്‌ (തേര്‍ഡ്‌ ഇയര്‍ സിന്‍ഡ്രോം) പലരേയും ലൈംഗിക ഉേത്തജക മരുന്നുകളുടെ പിന്നാലെ നടത്തുന്നത്‌. ഇത്തരക്കാര്‍ ഒരു സൈക്കോളജിസ്റ്റിനെ കണ്ടാല്‍ പ്രശ്‌നം തീരും. ഈ ശീലം മലയാളികള്‍ക്ക്‌ ഇല്ലാത്തതാണ്‌ ലൈംഗിക ചികിത്സകളുടെയും ലൈംഗിക ഉത്തേജക മരുന്നുകളുടെയും പരസ്യങ്ങള്‍ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ ഇത്രയും നിറയാന്‍ കാരണമെന്ന്‌ ഡോ. ഔസാഫ്‌ ഹസ്സന്‍ അഭിപ്രായപ്പെടുന്നു.
തിരക്കുള്ള ജീവിതത്തിനിടയില്‍ ലൈംഗികത പലപ്പോഴും ചടങ്ങായി മാറുന്നതും ലൈംഗിക വിരക്തിക്ക്‌ കാരണമാകുന്നുണ്ട്‌. ഇതിന്‌ ശാസ്‌ത്രീയമായ ചികിത്സ തേടാതെ വന്‍തുക ചെലവഴിച്ച്‌ വ്യാജമരുന്നുകള്‍ ശീലമാക്കുന്നവര്‍ ഇന്ന്‌ തീരെ കുറവല്ല. ഫാമിലി കൗണ്‍സലിംഗും വിവാഹ പൂര്‍വ കൗണ്‍സലിംഗും വ്യക്തി കൗണ്‍സലിംഗും നടത്തിയാല്‍ തീരാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ മാത്രമേ കേരളത്തിലെ ഭൂരിഭാഗം പേരിലുമുള്ളൂവെന്ന്‌ ഡോ. ഔസാഫ്‌ വിശ്വസിക്കുന്നു. ഇതിനായി ആരോഗ്യകരമായ ചര്‍ച്ചകള്‍ വേണമെന്നും ഇതിന്‌ ഡോക്‌ടര്‍മാര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ലൈംഗികതയെക്കുറിച്ച്‌ തുറന്ന ചര്‍ച്ച നടക്കാത്തതും ചിട്ടവട്ടത്തിന്റെ യുക്തിയെ ചോദ്യം ചെയ്യാത്തതുമാണ്‌ ലൈംഗിക ഉത്തേജകത്തിനുള്ള മരുന്നുകളുടെ പരസ്യങ്ങളുടെ വിജയത്തിന്‌ പിന്നിലെന്ന്‌ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റലിലെ ചീഫ്‌ സൈക്യാട്രിസ്റ്റ്‌ ഡോ. സി ജെ ജോണ്‍ ചൂണ്ടിക്കാട്ടുന്നു. ചികിത്സയുടെ സ്വകാര്യത നിലനിര്‍ത്തണമെന്നതിനാല്‍ പരസ്യങ്ങളിലൂടെ വഞ്ചിക്കപ്പെടുന്നവര്‍ അക്കാര്യം പുറത്തുപറയുന്നില്ല. തന്റെ ദൗര്‍ബല്യം മറ്റുള്ളവര്‍ അറിഞ്ഞാല്‍ വലിയ കുഴപ്പമാണെന്നാണ്‌ ഇത്തരക്കാരുടെ ധാരണ. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്‌തതയാണ്‌ ഇതിന്‌ കാരണം. അശ്ലീല പുസ്‌തകം, ബ്ലൂടൂത്ത്‌, ഇന്റര്‍നെറ്റ്‌, ബ്ലൂ ഫിലിം എന്നിവയില്‍ നിന്നു ലഭിക്കുന്ന വികലമായ ലൈംഗിക വിദ്യാഭ്യാസം ജീവിതത്തിലേക്ക്‌ പകര്‍ത്തുന്നതാണ്‌ പലര്‍ക്കും വിനയാകുന്നത്‌. ശാസ്‌ത്രീയമായ ചികിത്സ തേടാന്‍ വിമുഖത കാണിക്കുന്നതാണ്‌ പ്രധാന പ്രശ്‌നമെന്ന്‌ ഡോ. സി ജെ ജോണ്‍ ചൂണ്ടിക്കാട്ടുന്നു.
പല ലൈംഗിക പ്രശ്‌നങ്ങള്‍ക്കും കാരണം മനസ്സാണ്‌. അജ്ഞത, സ്വന്തം ലൈംഗിക പ്രകടനത്തെക്കുറിച്ചുള്ള അതിയായ ആകാംക്ഷ, ബന്ധപ്പെടുമ്പോള്‍ പങ്കാളിയുടെ പ്രവൃത്തികളുടെ നിരീക്ഷകനായി മാറുന്നത്‌, സാഹചര്യം, വിഷാദം, അപകര്‍ഷതാ ബോധം, മാനസിക സംഘര്‍ഷം എന്നിവയാണ്‌ പ്രധാന പ്രശ്‌നങ്ങള്‍. ഇതിനെല്ലാം ശാസ്‌ത്രീയമായ ചികിത്സയുണ്ടെന്ന്‌ ഡോ. സി ജെ ജോണ്‍ പറയുന്നു.
ബാല്യകാലത്തിലുണ്ടായ ലൈംഗിക പീഡനങ്ങള്‍കൊണ്ടോ, അതിയായ ആത്മീയത കൊണ്ടോ ചിലര്‍ക്ക്‌ ലൈംഗിക വിരക്തി ഉണ്ടാകാറുണ്ട്‌. പങ്കാളികള്‍ രണ്ടുപേരും വന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാകുന്നതാണ്‌. പക്ഷേ ആരും ഇതിന്‌ തയ്യാറാകുന്നില്ല. വലിയ പരസ്യങ്ങളില്‍ വീണ്‌ പോകും മുന്‍പ്‌ അതിനെ സമഗ്രമായി വീക്ഷിക്കുകയാണ്‌ വേണ്ടതെന്ന്‌ ഡോ. സി ജെ ജോണ്‍ അഭിപ്രായപ്പെടുന്നു.
പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം, രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നിവക്ക്‌ മരുന്ന്‌ കഴിക്കുന്നവരിലും പുകവലി, മദ്യപാനം, ടെലിവിഷന്‍ എന്നിവ ശീലമാക്കിയവരിലും ലൈംഗികമായ തകരാറുകള്‍ കാണാറുണ്ടെന്ന്‌ കോഴിക്കോട്‌ മലബാര്‍ ഹോസ്‌പിറ്റലിലെ ഡോ. പി എ ലളിത ചൂണ്ടിക്കാട്ടുന്നു. ഹാനികരമായ മരുന്നുകള്‍ നിര്‍ത്തിയാല്‍, സൈക്കോ തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി എന്നീ ചികിത്സകളിലൂടെ ഭൂരിഭാഗം പേരുടെയും പ്രശ്‌നങ്ങള്‍ മാറ്റാമെന്ന്‌ ഡോ. ലളിത ഉറപ്പിച്ചു പറയുന്നു.
(അവസാനിച്ചു)

No comments:

Post a Comment