Monday, October 12, 2009

അനന്തം അജ്ഞാതം അര്‍വണനീയം, യുനാനി ഹഖീം മാറ്റുന്ന രോഗം 5


കിടപ്പറയില്‍ മരുന്ന്‌ നിറക്കുമ്പോള്‍ ഭാഗം 4

``ഈഷുരു ഗോഷുരു
മര്‍ക്കട ബീജം മുസ്‌ലി
ശതാവരി മാസനിലഞ്ച
ഗോഗുര ശര്‍ക്കര മധുസംയുക്തം
നാരീജന കേസരി യോഗം''
......... ഡോക്‌ടര്‍ ഹഖീം യുനാനിയിലെ ഔഷധ സംയുക്തത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വിശദീകരിക്കുകയാണ്‌. കോഴിക്കോട്ടാണ്‌ ഹഖീം ഡോക്‌ടറുടെ ചികിത്സാലയം. ഈ തത്വപ്രകാരം ചികിത്സിച്ചാല്‍ ലൈംഗിക പ്രയാസങ്ങള്‍ മൂന്നു മാസം കൊണ്ട്‌ സുഖപ്പെടുമെന്ന്‌ ഡോക്‌ടര്‍ അവകാശപ്പെടുന്നു.
ഹഖീം ഡോക്‌ടര്‍ ചികിത്സ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. അതിനുമുമ്പ്‌ അദ്ദേഹത്തിന്റെ പിതാവായിരുന്നു ചികിത്സാലയം നടത്തിയിരുന്നത്‌. പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണ്‌ ഹക്കീം ഡോക്‌ടര്‍ക്ക്‌.
അപ്പോള്‍ അനുഭവപരിചയം കൂടുമല്ലോ. അനുഭവസ്ഥരുടെ എണ്ണവും കൂടേണ്ടതാണ്‌. അതിനാല്‍, ചികിത്സാലയത്തില്‍ നിന്ന്‌ ചികിത്സിച്ച്‌ ഫലം കണ്ടെത്തിയ ഒരാളുടെയെങ്കിലും ഫോണ്‍ നമ്പര്‍ തരാന്‍ ഡോക്‌ടറോട്‌ അഭ്യര്‍ഥിച്ചു. എവിടെയൊക്കെയോ തപ്പിത്തിരഞ്ഞശേഷം ഒരു നമ്പര്‍ തന്നു. ആ നമ്പരില്‍ വിളിച്ചപ്പോള്‍ ഫോണെടുത്തത്‌ ഒരു ശങ്കരന്‍ ആണ്‌. പക്ഷേ, അദ്ദേഹത്തിന്‌ ഹഖീം ഡോക്‌ടറെ പരിചയമില്ല. അങ്ങനെയൊരു ചികിത്സക്ക്‌ പോയിട്ടുമില്ല. ``നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ ഞാനല്ല.'' എന്നു കടുപ്പിച്ച്‌ പറഞ്ഞ്‌ ശങ്കരന്‍ ഫോണ്‍ വെച്ചു.
ലൈംഗിക പ്രശ്‌നങ്ങള്‍ക്ക്‌ ഏറ്റവുമധികം ആളുകള്‍ ചികിത്സ തേടിയെത്തുന്നത്‌ യുനാനി ചികിത്സാലയങ്ങളിലാണ്‌. യുനാനിയുടെ പഴക്കവും പാരമ്പര്യവും തന്നെയാണ്‌ കാരണം. പക്ഷേ, കേരളത്തില്‍ യുനാനിയെന്ന ബോര്‍ഡിന്റെ മറവില്‍ ലൈംഗിക ചികിത്സക്ക്‌ ഇരിക്കുന്നവരില്‍ 99 ശതമാനം പേര്‍ക്കും ഈ ചികിത്സയുടെ അടിസ്ഥാന വിവരങ്ങളില്ല. സ്വന്തം ചികിത്സകൊണ്ട്‌ രോഗം മാറിയ ഒരാളെ ചൂണ്ടിക്കാട്ടിത്തരാന്‍ ഒരാള്‍ക്കും സാധിക്കുന്നില്ല.
സ്ഥിരമായി പത്രപരസ്യം ചെയ്യുന്ന ഒരു ഡോക്‌ടറെ വിളിച്ചു. `രോഗം മാറിയ ഒരാളുടെയെങ്കിലും നമ്പര്‍ തരാമോ. ഒരു ഗവേഷണത്തിന്റെ ഭാഗമായാണ്‌' എന്നു പറഞ്ഞപ്പോള്‍ വളരെ സൗമ്യനായി ഡോക്‌ടര്‍ മറുപടി തന്നു. `` യ്യോ, അങ്ങനെ തരാന്‍ നമ്പര്‍ ഇല്ലല്ലോ''
എന്നാല്‍, എല്ലാ യുനാനി ചികിത്സകരും ഇത്രമേല്‍ സൗമ്യരല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പത്ര പരസ്യം കണ്ട്‌ കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന യുനാനി സെന്ററിലെ ഡോ. ഹഖീം മുഹമ്മദിനെ ഫോണില്‍ വിളിച്ചു(സെപ്‌തംബര്‍ 22ന്‌). രോഗിയെന്ന മട്ടിലാണ്‌ ഡോക്‌ടറോട്‌ സംസാരിച്ചത്‌. രോഗവിവരം തിരക്കുന്നതിന്‌ മുന്‍പ്‌ തന്നെ ഒന്നര മാസത്തെ മരുന്ന്‌ താങ്കളുടെ അഡ്രസില്‍ അയച്ചുതരാമെന്നും 1500 രൂപയാണ്‌ വിലയെന്നും ഡോക്‌ടര്‍ പറഞ്ഞു. ഡോക്‌ടര്‍ ചികിത്സിച്ച്‌ രോഗം ഭേദമായവരുടെ അഡ്രസ്സോ ഫോണ്‍ നമ്പറോ തരാന്‍ പറഞ്ഞപ്പോള്‍ വാക്കുകള്‍ പരുഷമായി. അത്‌ തരാന്‍ പറ്റില്ലെന്നും രഹസ്യചികിത്സയായതിനാല്‍ രോഗിയുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കലാണെന്നും ഡോക്‌ടര്‍ വിശദീകരിച്ചു. എന്നാല്‍ ചികിത്സ തുടങ്ങണമെങ്കില്‍ ഫലപ്രാപ്‌തി ലഭിച്ചവരുടെ ഫോണ്‍ നമ്പര്‍ വേണമെന്ന്‌ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അസുഖം ഭേദമായവര്‍ ഒരു ലക്ഷത്തിലധികമുണ്ടെന്നും പക്ഷേ തരാന്‍ മനസ്സില്ലെന്നും വേണമെങ്കില്‍ നേരിട്ട്‌ വന്നാല്‍ സംശയം മുഴുവന്‍ തീര്‍ത്തു തരാമെന്നും ഡോക്‌ടര്‍ ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു.
പിന്നീട്‌ ഫോണ്‍ കട്ട്‌ ചെയ്‌തു. പരസ്യങ്ങളില്‍ കാണുന്ന യുനാനി ചികിത്സകരെ വിളിച്ചാല്‍ ഇത്തരത്തിലുള്ള മറുപടിയാണ്‌ പലപ്പോഴും ലഭിക്കുന്നത്‌.
കോഴിക്കോട്ടെ മാങ്കാവില്‍ പ്രവര്‍ത്തിക്കുന്ന ഒരു യുനാനി ഫാര്‍മയിലെ ഡോക്‌ടറെ വിളിച്ചപ്പോഴും പ്രതികരണം വ്യത്യസ്‌തമായിരുന്നില്ല. ഡോക്‌ടറുടെ ചികിത്സ തേടാന്‍ മരുന്നിനെ കുറിച്ചും ചികിത്സാ രീതിയെ കുറിച്ചും അറിയണമെന്ന്‌ ആവശ്യപ്പെട്ടു. മരുന്നിനെ കുറിച്ച്‌ പറയാന്‍ ഡോക്‌ടര്‍ വിസമ്മതിച്ചു. ചികിത്സയിലൂടെ ഫലം കിട്ടിയവരുടെ ഫോണ്‍ നമ്പര്‍ തരാന്‍ പറഞ്ഞപ്പോള്‍ ഫോണിലൂടെ സംസാരിക്കാന്‍ ഇഷ്‌ടപ്പെടുന്നില്ലെന്നും നേരില്‍ കണ്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി തരാമെന്നും ഡോക്‌ടര്‍ പറഞ്ഞു. ശേഷം ഫോണ്‍ കട്ട്‌ ചെയ്‌തു.
പച്ചമരുന്നുകളായ കന്മദം, നാഗപ്പൂവ്‌, നെല്ലിക്ക, താനിക്ക, വെളുത്തുള്ളി, ഇരട്ടിമധുരം, കടുക്ക, സുന്നമക്കി, സാലാമസ്‌റി, പഞ്ചാമസ്‌റി തുടങ്ങിയവയാണ്‌ യുനാനി മരുന്നുകളുടെ ചേരുവയെന്ന്‌ കോഴിക്കോട്‌ ചാലപ്പുറത്ത്‌ പ്രവര്‍ത്തിക്കുന്ന ഡോക്‌ടര്‍ പറയുന്നു. സുന്നമക്കി ലോകത്ത്‌ ലഭ്യമായിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഔഷധമാണെന്നാണ്‌ ഡോക്‌ടറുടെ വാദം. ഇത്‌ ശരീരത്തിലുള്ള വിഷാംശങ്ങളെയെല്ലാം അലിയിക്കുന്നു. സാലാമസ്‌റിക്ക്‌ സ്‌ത്രീലിംഗത്തിന്റെ രൂപമാണെന്നും പഞ്ചാമസ്‌റിക്ക്‌ പുരുഷ ലിംഗത്തിന്റെ ആകൃതിയുമാണെന്നും ഡോക്‌ടര്‍ . എന്നാല്‍ ഈ മരുന്നുകള്‍ ശരീരത്തില്‍ എന്തു ചെയ്യുന്നുവെന്ന ചോദ്യത്തിന്‌ ഇത്‌ ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നുവെന്നു മാത്രമാണ്‌ ഡോക്‌ടറുടെ മറുപടി.
ശരീരത്തിന്റെ ഏഴ്‌ ധാതുക്കളായ മജ്ജ, മാംസം, രസം, അസ്ഥി, ശുക്ലം, ത്വക്ക്‌, രക്തം എന്നിവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള ചേരുവയാണ്‌ ഈ മരുന്നിലുള്ളതെന്നാണ്‌ ഡോക്‌ടര്‍ പറയുന്നത്‌.
ആയൂര്‍വേദത്തിന്റെ എട്ട്‌ ശാഖകളില്‍ പെടുന്നതാണ്‌ യുനാനിയെന്നാണ്‌ ചില ചികിത്സകര്‍ പറയുന്നത്‌. പലരും ഇത്‌ ശാസ്‌ത്രീയമായി പഠിച്ചിട്ടില്ല. തങ്ങളുടെ മുന്‍ഗാമികള്‍ പകര്‍ന്നു നല്‍കിയ ചില നിര്‍ദേശങ്ങളുടെ പിന്‍ബലത്തില്‍ മാത്രമാണ്‌ ഇത്തരം ക്ലിനിക്കുകളുടെ നിലനില്‍പ്പ്‌ തന്നെ. ലിംഗം വേണ്ട രീതിയില്‍ ഉത്തേജിപ്പിച്ചാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കൂവെന്നാണ്‌ ഇവരുടെ പക്ഷം. എന്നാല്‍ ലിംഗോദ്ധാരണവും ഗര്‍ഭധാരണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന്‌ ഡോ. പി എ ലളിത ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന്‌ മുന്‍പും ശേഷവുമുള്ള ലിംഗത്തിന്റെ വലിപ്പക്കുറവ്‌ ചികിത്സിച്ച്‌ ഭേദമാക്കുന്നുവെന്ന യുനാനി ചികിത്സകരുടെ പരസ്യവാചകം തന്നെ തെറ്റാണ്‌. വിവാഹത്തിന്‌ മുന്‍പുള്ള അതേ വലിപ്പം മാത്രമേ ലിംഗത്തിന്‌ വിവാഹത്തിന്‌ ശേഷവും ഉണ്ടാകുകയുള്ളൂ. ലിംഗത്തിന്റെ വലിപ്പവും ലൈംഗികതയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നതാണ്‌ യാഥാര്‍ഥ്യം. എന്നാല്‍ ഇത്തരത്തിലുള്ള തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളില്‍ വീണ്‌ പോകുന്നവര്‍ക്ക്‌ കീശ കാലിയാകുമ്പോള്‍ മാത്രമാണ്‌ തിരിച്ചറിവുണ്ടാകുന്നത്‌.
കേരളത്തില്‍ മറ്റൊരു യുനാനി ചികിത്സകനുമായും തങ്ങളുടെ ക്ലിനിക്കുകള്‍ക്ക്‌ ബന്ധമില്ലെന്നാണ്‌ പല യുനാനി ചികിത്സകരും പരസ്യത്തില്‍ പറയുന്നത്‌. എന്നാല്‍ ഇവരുടെ പരസ്യവാചകങ്ങളിലെ വാചക ഘടനപോലും സമാനമാണെന്ന്‌ ആരും ശ്രദ്ധിക്കാറില്ല. ഇത്തരം മരുന്നുകള്‍ കഴിച്ച ആളുകള്‍ക്ക്‌ താത്‌കാലികമായ ഉത്സാഹം ലഭിക്കുമെങ്കിലും പിന്നീട്‌ മരുന്നിന്‌ അടിമപ്പെടുന്നതായാണ്‌ കാണപ്പെടുന്നത്‌. ഇത്തരം മരുന്നുകളുടെ അമിതമായ ഉപയോഗം രക്തചംക്രമണത്തെ സാരമായി ബാധിക്കുകയും നാഡീഞരമ്പുകളെയും വൃക്കയെയും തളര്‍ത്തുകയും ചെയ്യുന്നുവെന്നാണ്‌ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.
ലൈംഗിക ഉത്തേജക മരുന്നുകളുടെ ഉപയോഗം അധികമായാല്‍ തളര്‍വാതത്തിനും പുരുഷന്മാരില്‍ സ്‌തന വളര്‍ച്ചക്കും സ്‌ത്രീകളില്‍ സ്‌തനം ചുരുങ്ങുന്നതിനും കാരണമാകുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ആയുര്‍വേദ മരുന്നുകളില്‍ കൂടുതലായി ഉത്തേജക വസ്‌തുക്കള്‍ (സ്റ്റിറോയിഡ)്‌ ചേര്‍ക്കുന്നുവെന്ന വാദം നേരത്തെ വിവാദമായിരുന്നു. ഈ ഉത്തേജക വസ്‌തുക്കളാണ്‌്‌ ശരീരത്തിന്‌ ദോഷകരമാകുന്നത്‌. വിവിധതരത്തിലുള്ള യുനാനി മരുന്നുകള്‍ പുരുഷന്മാരില്‍ വൃഷണം ചുരുങ്ങുന്നതിനും സ്‌ത്രീകളില്‍ ആര്‍ത്തവക്രമം തെറ്റുന്നതിനും കാരണമാകുന്നുണ്ട്‌. ഇത്തരം മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന കാട്ടുവഴുതിനയില്‍ ധാരാളം പ്രകൃതിദത്ത ഉത്തേജകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഈ സ്റ്റിറോയിഡുകളുടെ അമിതമായ പ്രവാഹം മസ്‌തിഷ്‌കാര്‍ബുദത്തിനും ലിവര്‍ ട്യൂമറിനും ക്യാന്‍സറിനും കാരണമാകുന്നുവെന്ന്‌ ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതൊന്നുമല്ല, മലയാളി കാണുന്നത്‌. പരസ്യങ്ങള്‍ മാത്രമാണിന്ന്‌ ശരാശരി മലയാളിയുടെ മനസ്സിലെ ചൂണ്ടുപലക. കിടപ്പറസുഖത്തിന്‌ മാത്രമല്ല ശരീരം തടിക്കാനും മെലിയാനും സുമുഖനാകാനും സുന്ദരനാകാനുമെല്ലാം മലയാളി പരസ്യത്തിലേക്കാണ്‌ നോക്കുന്നത്‌. അങ്ങനെ പരസ്യം മനസ്സിന്റെ കണ്ണാടിയാകുമ്പോള്‍ ശരീരത്തിന്‌ എന്തു സംഭവിക്കുന്നു.

2 comments:

  1. അറിവുകൾ പകർന്നു തന്നതിന് നന്ദി..

    ആശംസകൾ..

    ReplyDelete
  2. ഖണ്ഡികകള്‍ക്കിടയില്‍ ഒരു വരി വിട്ട് എഴുതുമോ? കാണാന്‍ ഇത്തിരി കൂടി നന്നായേനേ..! നന്ദി!

    ReplyDelete