Monday, October 12, 2009

മെലിയാന്‍ തേച്ചത്‌ പാണ്ടായപ്പോള്‍ പഠിച്ച പാഠം


കിടപ്പറയില്‍ മരുന്ന്‌ നിറക്കുമ്പോള്‍ ഭാഗം 5

വണ്ണവും തൂക്കവും കുറയ്‌ക്കാന്‍ ലാവണ്യമേറിയ തൈലം വാങ്ങി പുരട്ടിയ വീട്ടമ്മയുടെ അനുഭവത്തിലേക്ക്‌; അമിതമായ വണ്ണം കുറയ്‌ക്കാനാണ്‌ വീട്ടമ്മ പരസ്യത്തില്‍ കണ്ട തൈലം വാങ്ങി പുരട്ടിയത്‌. അമിതവണ്ണം കുറയ്‌ക്കാന്‍ ആയുര്‍വേദ വിധിപ്രകാരമുള്ള ഔഷധമാണ്‌ തൈലമെന്നായിരുന്നു പരസ്യം. മൂന്നു മാസത്തെ കോഴ്‌സ്‌ കൊണ്ട്‌ അമിതമായ വണ്ണം പൂര്‍ണമായും കുറയ്‌ക്കുമെന്നായിരുന്നു വാഗ്‌ദാനം. ശരീരത്തിന്‌ പുറത്ത്‌ പുരട്ടുകയാണ്‌ വേണ്ടത്‌. ഇതില്‍ ഇന്തുപ്പ്‌ അടങ്ങിയിട്ടുണ്ടെന്നും ഇത്‌ ശരീരത്തിലെ അനാവശ്യജലം വലിച്ചെടുത്ത്‌ പേശികള്‍ക്ക്‌ ദൃഢത നല്‍കുകയും ത്വക്കിനടിയിലെ കൊഴുപ്പ്‌ ഇല്ലാതാക്കി ശരീരാന്തര്‍ഭാഗത്തെ വായു ചുരുക്കി ശരീരം ഒതുക്കുന്നുവെന്നുമായിരുന്നു മരുന്ന്‌ കമ്പനിയുടെ അവകാശവാദം. മൂന്ന്‌ മാസം കഴിഞ്ഞപ്പോള്‍ വണ്ണം കുറഞ്ഞില്ല. പക്ഷേ എന്നും ഓര്‍ക്കാന്‍ കറുത്തപാടും തൊലി ചുളിയലുമാണ്‌ ഉണ്ടായതെന്ന്‌ ഈ വീട്ടമ്മ വ്യസനസമേതം പറയുന്നു.
വണ്ണം കൂട്ടാന്‍ പരസ്യത്തില്‍ കണ്ട മരുന്ന്‌ വാങ്ങി കഴിച്ച യുവാവിന്റെ കഥയും വ്യത്യസ്‌തമല്ല. ആവശ്യത്തിന്‌ വണ്ണമില്ലെന്ന തോന്നലായിരുന്നു യുവാവിന്റെ പ്രശ്‌നം. ഇതുമൂലം വിവാഹം പോലുള്ള പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിലും ഫോട്ടോക്ക്‌ പോസ്‌ ചെയ്യുന്നതിലും യുവാവ്‌ വിമുഖത കാണിച്ചു. ഭക്ഷണത്തോട്‌ പോലും താത്‌പര്യമില്ലാതായി. അപ്പോഴാണ്‌ പത്രത്തില്‍ വണ്ണം വയ്‌ക്കാനുള്ള മരുന്നിന്റെ പരസ്യം കണ്ടത്‌. മരുന്ന്‌ വാങ്ങി കഴിച്ചു. നാള്‍ക്കുനാള്‍ തടിയും തൂക്കവും വര്‍ധിച്ചു. മൂന്ന്‌ മാസം കൊണ്ട്‌ യുവാവിന്‌ സന്തോഷമായി. പക്ഷേ പിന്നെ പിന്നെ അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. തടി പൊണ്ണത്തടിയായി. ശരീരമനക്കാന്‍ പോലും കഴിഞ്ഞില്ല. നടക്കാനും കഴിയുന്നില്ല. ഇരിക്കാനും കഴിയുന്നില്ല. ഇപ്പോള്‍ തടി കുറയ്‌ക്കാനുള്ള പോംവഴി തേടുകയാണ്‌ യുവാവ്‌. വടകര കടത്തനാട്ട്‌ ആയുര്‍വേദ കേന്ദ്രത്തിലെ ഡോക്‌ടര്‍ മോഹന്‍ദാസാണ്‌ ഇപ്പോള്‍ ചികിത്സിക്കുന്നത്‌.
ആരോഗ്യവര്‍ധനവിനും രോഗപ്രതിരോധശേഷിക്കും നിത്യവും കഴിക്കാന്‍ വിശിഷ്‌ട ഔഷധം എന്ന്‌ പരസ്യം ചെയ്‌താണ്‌ ഇത്തരം മരുന്നുകള്‍ വിപണിയിലെത്തുന്നത്‌. സെപ്‌തംബര്‍ 11ന്‌ പുറത്തിറങ്ങിയ പ്രമുഖ ഇംഗ്ലീഷ്‌ ദിനപത്രത്തിന്റെ മുന്‍പേജില്‍ തടിയും തൂക്കവും കുറയ്‌ക്കാന്‍ ലാവണ്യമുള്ള ഒരു തൈലം ഫലപ്രദമാണെന്ന അവകാശവാദവുമായി തൈലത്തിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ മരുന്ന്‌ കഴിച്ച്‌ തന്റെ തടി കുറയ്‌ക്കാന്‍ കഴിഞ്ഞെന്ന്‌ എഡ്യുക്കേഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു സ്റ്റേറ്റ്‌ കോ ഓര്‍ഡിനേറ്ററായി വിരമിച്ച ഒരു ഉദ്യോഗസ്ഥ ആ പരസ്യത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.
അമിതവണ്ണം കൊണ്ട്‌ വല്ലാത്ത ബുദ്ധിമുട്ടിലായ താന്‍ പല മരുന്നുകളും ഡയറ്റിംഗും പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ലെന്നും തൈലം മൂന്ന്‌ മാസം തുടര്‍ച്ചയായി ഉപയോഗിച്ചപ്പോള്‍ ശരീരം ഒതുങ്ങിയെന്നും ഇപ്പോള്‍ സന്തുഷ്‌ടയാണെന്നുമായിരുന്നു ഉദ്യോഗസ്ഥയുടെ ലെറ്റര്‍പാഡില്‍ തയ്യാറാക്കിയ കത്തിന്റെ ചുരുക്കരൂപം.
ഈ പരസ്യത്തിന്റെ നിജസ്ഥിതി അറിയാന്‍ അന്നുതന്നെ തൈലം ഉത്‌പാദിപ്പിക്കുന്ന സ്ഥാപനത്തിന്റെ തൃശൂരിലെ ഓഫീസിലേക്ക്‌ വിളിച്ചു ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയല്ല ലഭിച്ചത്‌. മരുന്നിന്റെ കൂട്ടിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ പ്രധാന ചേരുവ ഇന്തുപ്പ്‌ മാത്രമാണെന്നാണ്‌ പറഞ്ഞത്‌. മറ്റു ചേരുവകളെ കുറിച്ച്‌ പറയാന്‍ ഫോണെടുത്ത സ്‌ത്രീ തയ്യാറായില്ല. പരസ്യത്തില്‍ കണ്ട ഉദ്യോഗസ്ഥയുടെ ഫോണ്‍ നമ്പര്‍ തരാന്‍ പറ്റില്ലെന്നും അത്‌ പരസ്യപ്പെടുത്താന്‍ അനുവാദം തന്നിട്ടില്ലെന്നും ആ സ്‌ത്രീ പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന്‌ മുന്‍പ്‌ അവര്‍ ഫോണ്‍ കട്ടാക്കുകയും ചെയ്‌തു.
ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല, പരസ്യങ്ങളില്‍ കാണുന്ന അനുഭവസ്ഥരുടെ ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ പലപ്പോഴും സ്വിച്ച്‌ ഓഫ്‌ ചെയ്‌തിരിക്കുന്നതായാണ്‌ അറിയുന്നത്‌. ഭഗവതിമഠം പുറത്തിറക്കുന്ന ടാബ്‌ലറ്റ്‌ കഴിച്ച്‌ തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മാറിയെന്ന അനുഭവ സാക്ഷ്യവുമായി തൃശൂര്‍ സ്വദേശി വിയ്യൂരിലെ ഹരിഹരന്‍ സി എന്നയാള്‍ ഫാറ്റ്‌ഫ്രീയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പരസ്യത്തോടൊപ്പം അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറും നല്‍കിയിരുന്നു. ആ നമ്പറില്‍ നിരവധി തവണ വിളിച്ചപ്പോള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തിരിക്കുന്നുവെന്ന്‌ മാത്രമേ അറിയാന്‍ കഴിഞ്ഞുള്ളൂ. മറ്റൊരു ഫാര്‍മസിയുടെ ഫാറ്റ്‌ വിന്‍ എന്ന മരുന്നിനെ കുറിച്ച്‌ ചോദിക്കാന്‍ വിളിച്ചപ്പോഴും അനുഭവം വ്യത്യസ്‌തമല്ല. മരുന്നിനെ കുറിച്ചോ അനുഭവസ്ഥരെ കുറിച്ചോ പറയാന്‍ ഉത്‌പാദകര്‍ വിസമ്മതിച്ചു.
തടിയും തൂക്കവും കൂട്ടാം എന്ന പേരില്‍ പുറത്തിറങ്ങുന്ന ആയുര്‍വേദ ഔഷധങ്ങള്‍ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ തിരുവനന്തപുരത്തെ ഡോ. അനില്‍കുമാര്‍ അശോകന്‍ പറയുന്നു. ഇങ്ങനെ പുറത്തിറങ്ങുന്ന ഔഷധങ്ങള്‍ പലപ്പോഴും ഡയറ്റ്‌ കണ്‍ട്രോളര്‍ എന്നു തെറ്റിദ്ധരിപ്പിച്ചാണ്‌ പുറത്തിറങ്ങുന്നത്‌. കൂടുതല്‍ തൈറോയിഡ്‌ ഹോര്‍മോണുകള്‍ ചേര്‍ത്താണ്‌ ഇത്തരം ഔഷധങ്ങള്‍ പുറത്തിറങ്ങുന്നത്‌.
ശരീരത്തില്‍ തൈറോയിഡിന്റെ ആധിക്യം ഹൃദയത്തിന്റെ പേശികളെയും കരളിന്റെ കോശങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ശരീരത്തിന്റെ സന്തുലിതാവസ്ഥ അപകടത്തിലാക്കുകയും ചെയ്യുമെന്ന്‌ ഡോ. അനില്‍കുമാര്‍ അശോകന്‍ പറയുന്നു. വ്യാജമായി തടി കൂട്ടുന്നത്‌ ബി പി, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവക്ക്‌ കാരണമാകുന്നുണ്ടെന്ന്‌ ശാസ്‌ത്രീയമായി കണ്ടെത്തിയിട്ടുണ്ട്‌. തടി പൊണ്ണത്തടിയാകുമ്പോള്‍ പിത്താശയ സഞ്ചിയില്‍ കല്ലുണ്ടാകാനും വന്ധ്യതക്കും കാരണമാകുന്നുണ്ട്‌.
പുരുഷന്മാര്‍ക്ക്‌ വണ്ണമുണ്ടാകാനും സൗന്ദര്യം വര്‍ധിക്കാനും മികച്ച ഔഷധമെന്ന പരസ്യവുമായി വിപണിയിലിറങ്ങുന്ന ആംസ്‌ട്രോംഗിനെ കുറിച്ചറിയാന്‍ പരസ്യത്തില്‍ കൊടുത്ത ഫോണ്‍ നമ്പറില്‍ വിളിച്ചു. ഈ മരുന്നിന്റെ സൂത്രധാരന്‍ ഡോ. ബാബുവിനെ ഫോണില്‍ ലഭിക്കുകയും ചെയ്‌തു. നീലപ്പന, പാല്‍മുഴുക്ക്‌, ചുക്ക്‌, ജീരകം തുടങ്ങിയ ചേരുവകള്‍ ചേര്‍ത്താണ്‌ ആംസ്‌ട്രോംഗ്‌ നിര്‍മിക്കുന്നതെന്ന്‌ ഡോ. ബാബു പറഞ്ഞു. ശരീരത്തില്‍ വിറ്റാമിനും പ്രോട്ടീനും കൂട്ടുകയെന്ന ധര്‍മമാണ്‌ തന്റെ മരുന്ന്‌ ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ ശരീരത്തില്‍ കൃത്രിമമായി പ്രോട്ടീനും വിറ്റാമിനും ഉണ്ടാക്കുന്നത്‌ കോശങ്ങളുടെ അമിതമായ വളര്‍ച്ചക്കും ക്യാന്‍സറിനും വഴിതെളിക്കുമെന്ന്‌ ഡോ. അനില്‍കുമാര്‍ അശോകന്‍ പറയുന്നു.
സ്‌ത്രീകളുടെ തടിയും തൂക്കവും വര്‍ധിപ്പിക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനുമുള്ള ദിവ്യഔഷധം എന്ന പരസ്യവുമായാണ്‌ മറ്റൊരു മരുന്ന്‌ വിപണിയിലെത്തുന്നത്‌. ഈ മരുന്ന്‌ പെണ്‍കുട്ടികള്‍ക്ക്‌ അംഗലാവണ്യവും സ്‌ത്രീകള്‍ക്ക്‌ പ്രസവശേഷം ശരീരഭംഗിയും വര്‍ധിപ്പിക്കുമത്രേ. എന്നാല്‍ ഈ പരസ്യത്തില്‍ കാണുന്ന ഫോണ്‍ നമ്പറിലേക്ക്‌ വിളിച്ചു നോക്കിയാല്‍ ഏതൊക്കെ മരുന്നാണ്‌ ഇതില്‍ ചേര്‍ക്കുന്നതെന്നു നിര്‍മാതാക്കള്‍ പറയാന്‍ തയ്യാറാകുന്നില്ല. ശരിയായ ഔഷധമെങ്കില്‍ എന്തിന്‌ ചേരുവകളെ ഒളിച്ചുവെക്കണം? സ്റ്റിറോയിഡിന്റെ ക്രമാതീതമായ വര്‍ധന സ്‌ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കും അണ്ഡാശയമുഴകള്‍ക്കും ഹോര്‍മോണ്‍ തകരാറുകള്‍ക്കും കാരണമാകാറുണ്ട്‌.
തൈലങ്ങള്‍ ഉപയോഗിച്ച്‌ തടി കുറയ്‌ക്കുന്നത്‌ അപകടകരമാണെന്ന്‌ കടത്തനാട്ട്‌ ആയുര്‍വേദ കേന്ദ്രത്തിലെ ഡോ. മോഹന്‍ദാസ്‌ പറയുന്നു. ഔഷധച്ചെടികള്‍ കൊണ്ടുള്ള ചികിത്സ ഫലിക്കാതെ വന്നാല്‍ മാത്രമേ ധാതുലവണങ്ങള്‍ കൊണ്ട്‌ ചികിത്സിക്കാന്‍ പാടുള്ളൂവെന്നും രോഗം മൂര്‍ച്ഛിച്ചവരിലും മധ്യവയസ്സ്‌ കഴിഞ്ഞവരിലും ഈ ചികിത്സ നടത്താറില്ലെന്നും വിവിധ ആയുര്‍വേദ ഡോക്‌ടര്‍മാര്‍ ഉറപ്പിച്ചു പറയുന്നു.
തടിയും തൂക്കവും കുറയ്‌ക്കാം എന്ന അവകാശവാദവുമായി പുറത്തിറങ്ങുന്ന ഔഷധങ്ങള്‍ ശുദ്ധതട്ടിപ്പാണെന്ന്‌ ഡോ. അനില്‍കുമാര്‍ അശോകന്‍ പറയുന്നു. ഭക്ഷണനിയന്ത്രണവും വ്യായാമവും ഇല്ലാതെയും ശരീരത്തിലെ ദുര്‍മേദസ്സ്‌ അലിയിച്ചു കളയുന്നുവെന്നാണ്‌ പരസ്യങ്ങളിലെ അവകാശവാദം. എന്നാല്‍ വണ്ണം കുറയ്‌ക്കാനുള്ള പ്രായോഗികവും ആരോഗ്യകരവുമായ മാര്‍ഗം ഭക്ഷണം കുറയ്‌ക്കലും വ്യായാമവുമാണെന്ന്‌ ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു. ആയുര്‍വേദ ലേഹ്യമെന്ന ലേബലില്‍ പുറത്തിറങ്ങുന്ന ഇത്തരം മരുന്നുകള്‍ പഥ്യം ആവശ്യമില്ലെന്ന അറിയിപ്പോടെയാണ്‌ പരസ്യം ചെയ്യുന്നത്‌. എന്നാല്‍ എല്ലാ ആയുര്‍വേദ മരുന്നുകള്‍ക്കും പഥ്യം ആവശ്യമാണെന്ന്‌ വടകരയിലെ കടത്തനാട്ട്‌ ആരോഗ്യകേന്ദ്രത്തിലെ ഡോ. മോഹന്‍ദാസ്‌ ചൂണ്ടിക്കാട്ടുന്നു.
ഇംഗ്ലീഷ്‌ മരുന്നുകളുടെ പുറത്ത്‌ കാലാവധി രേഖപ്പെടുത്താറുണ്ട്‌. എന്നാല്‍ ഭൂരിഭാഗം ആയുര്‍വേദ മരുന്നുകളിലും ഇത്‌ കാണാറില്ലെന്നതാണ്‌ വസ്‌തുത. ആയുര്‍വേദ മരുന്നുകളും കാലപ്പഴക്കത്തില്‍ കേടാകും. ഗര്‍ഭകാല ശുശ്രൂഷക്കും സൗന്ദര്യവും ഓജസ്സും വര്‍ധിപ്പിക്കുന്നതിനും വിപണിയില്‍ ഇറങ്ങുന്ന മരുന്നുകള്‍ കഴിച്ച്‌ ഉള്ള സൗന്ദര്യവും ആരോഗ്യവും നശിപ്പിക്കുന്നവരും ഒട്ടും കുറവല്ല.
വേഗം തടി കുറയ്‌ക്കാം എന്നവകാശപ്പെടുന്ന മിക്ക മരുന്നുകളും ഉപകരണങ്ങളും വ്യായാമം ചെയ്യാന്‍ മടിക്കുന്ന വിഡ്‌ഢികളെ പറ്റിക്കാനുള്ളതാണെന്നാണ്‌ കോഴിക്കോട്ടെ ആയുര്‍വേദ ഡോക്‌ടര്‍ പി ടി രാമചന്ദ്രന്റെ അഭിപ്രായം. വിശപ്പും ദാഹവും നിയന്ത്രിക്കുന്ന തലച്ചോറിലെ ഹൈപ്പോതലാമസില്‍ സ്വാധീനം ചെലുത്തിയാണ്‌ തടി നിയന്ത്രണ ഗുളികകള്‍ പ്രവര്‍ത്തിക്കുന്നത്‌.
തടി കുറയ്‌ക്കാന്‍ അലോപ്പതിയില്‍ ആദ്യമെത്തിയ മരുന്ന്‌ ആംഫിറ്റമിനാണ്‌. പിന്നീട്‌ ഫെന്‍ഫ്‌ളറമിന്‍ മരുന്നുകളും വിപണിയിലെത്തി. പക്ഷേ ഗുരുതരമായ പാര്‍ശ്വഫലങ്ങളാണ്‌ ഈ മരുന്നിന്റെ അമിതമായ ഉപയോഗം ഉണ്ടാക്കുക. തുടര്‍ന്ന്‌ പാര്‍ശ്വഫലങ്ങള്‍ അത്രത്തോളമില്ലാത്ത സിബ്യൂട്രമിന്‍ മരുന്നുകളും വിപണിയിലെത്തി. ഈ ഗുളികകള്‍ കഴിക്കുന്നവര്‍ക്ക്‌ അല്‍പ്പമെന്തെങ്കിലും കഴിച്ചാല്‍തന്നെ പെട്ടെന്നു വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ കോഴിക്കോട്ടെ റിട്ട. സിവില്‍ സര്‍ജന്‍ ഡോ. കെ ഹരിദാസ്‌ പറയുന്നു. തടി കുറയ്‌ക്കാനുള്ള ഏതു മരുന്നും ഡോക്‌ടറുടെ നിര്‍ദേശ പ്രകാരമേ കഴിക്കാവൂവെന്നും ഡോക്‌ടര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.
എല്ലാ മുന്നറിയിപ്പുകളും മറികടന്നുകൊണ്ട്‌ വ്യാജന്മാരും മരുന്നു കമ്പനികളും അരങ്ങ്‌ തകര്‍ക്കുന്നതു കാണുമ്പോള്‍ ന്യായമായും ഒരു ചോദ്യമുയരാം. ഇതൊന്നും തടയാന്‍ നിയമമില്ലേ?


1 comment: