Thursday, December 10, 2009


കാതുകളില്‍ ഇപ്പോഴും മാണിക്കത്തിന്റെ നിലവിളി...

ചിതലരിച്ച വഴികളിലൂടെ നേര്‌ തേടിയുള്ള യാത്ര. വഴിയിലെങ്ങും സാക്ഷികള്‍ ഉപേക്ഷിച്ചുപോയ മണ്‍മറയാത്ത മൊഴികള്‍, മാണിക്യത്തിന്റെ കളിയും ചിരിയും ഹൃദയം പിളര്‍ക്കുന്ന നിലവിളിയും. ഒടുക്കം മാണിക്യത്തിന്റെ കൊലപാതകി ഒരു കറുത്ത ശബ്‌ദമായ്‌ മറഞ്ഞുപോകുന്നു- പാലേരി മാണിക്യത്തെ ഇങ്ങനെ വായിക്കാം.
പാലേരി മാണിക്യത്തിലൂടെ രജ്ഞിത്‌ ഇത്തവണ കൈയ്യൊപ്പ്‌ ചാര്‍ത്തിയിരിക്കുന്നത്‌ അഭ്രപാളിയില്‍ മാത്രമല്ല; പ്രക്ഷേകന്റെ ഹൃദയത്തില്‍ കൂടിയാണ്‌. പാലേരി മാണിക്യവും ചീരുവും പൊക്കനും മുരിക്കുംകണ്ടി അഹമ്മദ്‌ ഹാജിയും വീണ്ടും സംസാരിച്ചു. പക്ഷേ സത്യം മാത്രം ആരും പറഞ്ഞില്ല. ആ വഴിയില്‍ രജ്ഞിത്‌ കഥയുടെ മര്‍മം തന്റെ കൈപ്പിടിയില്‍ ഒളിപ്പിച്ചുവെച്ചു. ഒടുവില്‍ പ്രതീക്ഷിക്കാതെ അയാള്‍... അയാളിലേക്കുള്ള ദൂരം സ്വതസിദ്ധമായ ശൈലിയില്‍ രജ്ഞിത്‌ അഭ്രപാളിയില്‍ വരച്ചിട്ടപ്പോള്‍ തെളിഞ്ഞത്‌ ഒരു കാലത്തിന്റെ ശേഷിപ്പുകളാകുന്നു. അതൊരിക്കലും ഏച്ചുകെട്ടലിന്റെയോ അതിഭാവുകത്വത്തിന്റെയോ അകമ്പടിയോടെയായിരുന്നില്ല. തീര്‍ത്തും യാഥാര്‍ഥ്യത്തോട്‌ ചേര്‍ന്നു നിന്ന്‌ പാലേരി മാണിക്യത്തിന്റെ കൊലപാതകിയെ ഹരിദാസ്‌ പ്രേക്ഷകന്റെ മുന്നിലേക്കിടുന്നു. പിന്നീട്‌ ഇനിയും നടന്നു തീര്‍ക്കാനുള്ള വഴിയിലേക്ക്‌ നായകന്റെ കാല്‍പെരുമാറ്റം.
അരനൂറ്റാണ്ട്‌ മുന്‍പ്‌ നടന്ന സംഭവം ഇന്നലെയാരോ പറഞ്ഞു തന്നതുപോലെ തോന്നിപ്പിക്കുന്നതാണ്‌ ചിത്രത്തിന്റെ ആഖ്യാന ശൈലി. അന്‍പതുകളിലെ ഉള്‍നാടന്‍ ഗ്രാമവും അങ്ങാടിയും എല്ലാം കാഴ്‌ചക്കാരനില്‍ ഗൃഹാതുരത്വം ഉണര്‍ത്തുകയും ചെയ്യുന്നു. കഥ പറിച്ചിലില്‍ കമ്യൂണിസ്റ്റ്‌ ആശയങ്ങളെ, പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുന്നില്ലേയെന്ന്‌ തോന്നിപ്പിക്കുന്നുണ്ടെങ്കിലും അതൊരിക്കലും ആരെയും കുത്തിനോവിപ്പിക്കാനല്ലെന്നു തോന്നുന്നു. കോഴിക്കോട്‌ ജില്ലയിലെ പാലേരിയില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്‌ ആ കഥ അറിയാവുന്നവര്‍. അവരില്‍ പലരും ഇപ്പോഴും ഓര്‍ക്കാറുണ്ട്‌ മാണിക്യത്തെ. അവരിപ്പോഴും ചോദിക്കാറുണ്ട്‌ ആരാണ്‌ മാണിക്യത്തെ കൊന്നത്‌?. മാണിക്യത്തിന്റെ ഘാതകന്‍ എല്ലാം തേച്ചുമാച്ച്‌ കളഞ്ഞപ്പോഴും പാലേരിക്കാരുടെ മനസ്സില്‍ മാണിക്യത്തിന്റെ കളിയും ചിരിയും ബാക്കി നിന്നു. പച്ചപ്പായില്‍ കെട്ടിയ അവളുടെ ജീവസ്സറ്റ ശരീരം ഇന്നും അവരില്‍ പലരുടെയും കണ്ണുകളില്‍ തെളിയാറുണ്ട്‌. അതൊരിക്കലും ആര്‍ക്കും തേച്ചുമാച്ചു കളയാന്‍ കഴിയില്ലെന്ന്‌ ഇന്നലെകള്‍ വിളിച്ചുപഞ്ഞുകെണ്ടിരിക്കുന്നു.
മാണിക്യത്തിന്റെ കുടുംബക്കാര്‍ നീതിപീഠങ്ങളില്‍ നിരവധി തവണ മുട്ടിവിളിച്ചെങ്കിലും സത്യത്തെ അകറ്റിനിര്‍ത്താനുള്ള ശ്രമം വിജയിച്ചു. അന്ന്‌ പ്രതിപട്ടികയില്‍ ഉണ്ടായിരുന്നവരും സാക്ഷികളായവരും മണ്‍മറഞ്ഞു. കാലം വിതച്ചിട്ട ഓര്‍മതുടിപ്പുകളില്‍ അവരുടെയെല്ലാം പുതു തലമുറ കൊല്ലത്തില്‍ ഒരിക്കലെങ്കിലും മാണിക്യത്തിന്റെ പേര്‌ പറയാറുണ്ട്‌.`` കുട്ട്യേ അനക്ക്‌ പത്തിരുപത്‌ വയസ്സായി, വെറുതെ മാണിക്കത്തെ പോലാകണ്ട. നോക്കീം കണ്ടും നടന്നോ''. ഈ വാക്കുകള്‍ അവരില്‍ പലരും പെണ്‍കുട്ടികളോട്‌ പറയാറുമുണ്ട്‌. അങ്ങനെ നോക്കുമ്പോള്‍ രജ്ഞിത്തിന്റെ മാണിക്യം ഇന്നലെയെ ഓര്‍മപ്പെടുത്തുന്നു. ചരിത്രത്തെ വെല്ലുവിളിക്കുന്നു. നീതിപീഠത്തെ ചോദ്യം ചെയ്യുന്നു. വീണ്ടും നിരവധി ചോദ്യങ്ങള്‍ ഉപ്പും മുളകും ചേര്‍ക്കാതെ പച്ചയോടെ നിരത്തിവെക്കുന്നു. `` ന്റെ മാണിക്കത്തിനെ ആരാ കൊന്നേ'' എന്ന പോക്കന്റെ ചോദ്യം തറക്കുന്നത്‌ നീതിപീഠത്തിന്റെ നെഞ്ചത്താണ്‌. മാണിക്യത്തിന്റെ നിലവിളി നീതിപാലകരുടെ കാതുകളില്‍ അട്ടഹാസമാകുന്നു.
നാടകത്തെയും സിനിമയെയും കൂട്ടിയോജിപ്പിക്കാനുള്ള ഒരു ശ്രമവും രജ്ഞിത്‌ നടത്തുന്നുണ്ട്‌. മുപ്പതോളം നാടക നടീനടന്മാരാണ്‌ മമ്മൂട്ടിക്കൊപ്പം തകര്‍ത്ത്‌ അഭിനയിച്ചത്‌. പൊക്കന്റെയും കുഞ്ഞിക്കണ്ണന്റെയും വേഷങ്ങള്‍ കൈകാര്യം ചെയ്‌തവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. മമ്മൂട്ടി എന്ന നടന്റെ മികച്ച വേഷങ്ങളില്‍ ഒന്നായാണ്‌ മുരിക്കും കുന്നത്‌ അഹമ്മദ്‌ ഹാജി ഇരുപ്പുറപ്പിക്കുന്നത്‌. ആഖ്യാന ശൈലിയിലെ പുതുമയും പശ്ചാത്തല സംഗീതവും ചിത്രത്തെ മികവുറ്റതാക്കുന്നു. അങ്ങനെ പാലേരി മാണിക്യം മലയാള സിനിമയിലെ മാണിക്യമാകുന്നു.

Monday, December 7, 2009


നീലത്താമര കാലം തെറ്റി വിരിഞ്ഞതല്ല!

നീലത്താമരയെ വീണ്ടും വിരിയിച്ച എം ടിക്കും ലാല്‍ജോസിനും നന്ദി. ആ മഹത്തായ സൃഷ്‌ടിയെ ദുഷ്‌ടലാക്കോടെ നോക്കി കാണുന്ന മലയാളി ബുജികളുടെ സിനിമ സങ്കല്‍പ്പങ്ങള്‍ എന്താണ്‌? അടൂര്‍ ഗോപാലകൃഷ്‌ണന്‍ തന്റെ സിനിമയില്‍ പഴയ കാലത്തെ ഒരു കിലോമീറ്റര്‍ വേഗതയില്‍ പകര്‍ത്തിവെക്കുമ്പോള്‍ അതിനെ വാനോളം പുകഴ്‌ത്തുകയും അവാര്‍ഡ്‌ തരപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന ഇക്കൂട്ടരുടെ ശ്രമം ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്‌ തന്നെയാണ്‌.
നീലത്താമര ഒരിക്കലും കാലം തെറ്റി വിരിഞ്ഞതല്ല. ഈ കാലഘട്ടത്തിന്‌ അന്യം നില്‍ക്കുന്ന ഗ്രാമത്തിന്റെ വിശുദ്ധിയും പ്രണയത്തിന്റെ നൈര്‍മല്യവും പകര്‍ന്നുകൊടുക്കുകയാണ്‌ അത്‌ ചെയ്യുന്നത്‌. ആ കാലഘട്ടത്തെ പുതിയ തലമുറക്ക്‌ മുന്നില്‍ തുറന്നുകാട്ടുകയാണ്‌ ചെയ്യുന്നത്‌. അവര്‍ക്ക്‌ തങ്ങളുടെ അച്ഛനും അമ്മയും ജീവിച്ച കാലഘട്ടത്തെ വരച്ചുകൊടുക്കുകയാണ്‌ ചെയ്യുന്നത്‌. നല്ല സിനിമ എന്ന അര്‍ഥത്തില്‍ അതിനെ സമീപിക്കാന്‍ ആരും തയ്യാറാകുന്നില്ലായെന്ന്‌ ആ സിനിമ റിലീസ്‌ ചെയ്‌തതിന്‌ ശേഷം ചില ബ്ലോഗുകളിലും വെബ്‌സൈറ്റുകളിലും കണ്ട വില കുറഞ്ഞ നിരൂപണങ്ങള്‍ വെളിപ്പെടുത്തുന്നു. നീലത്താമര വിരിയും മുന്‍പ്‌ മുന്‍വിധിയോടെ തയ്യാറാക്കിയ നിരൂപണങ്ങള്‍ എന്ന തരത്തില്‍ അവയെ മാറ്റി നിര്‍ത്താം.
ആരും കൊതിച്ചു പോകും, ആ നാലുകെട്ടും ഇടവഴിയും അമ്പലക്കുളവും. പുതിയ തലമുറക്ക്‌ ആ വഴിയിലൂടെ ഒരു പുതിയ യാത്രയാണ്‌ സാധ്യമാകുന്നത്‌. ചില ഓര്‍മപ്പെടുത്തലുകള്‍, നെറ്റിയില്‍ പെരങ്ങിയ സിന്ദൂരത്തെറ്റുകള്‍- നായര്‍ തറവാടുകളില്‍ നടമാടിയിരുന്ന `അടുക്കള പ്രേമ'ത്തിന്റെ പച്ചയായ ആവിഷ്‌ക്കാരം. പ്രണയം അവിടെ അടിച്ചുതളിക്കാരിക്ക്‌ വിശുദ്ധമാണ്‌. തറവാട്ടില്‍ ജനിച്ച യുവാവിന്‌ വെറും ശാരീരികമായ വിഴുപ്പിറക്കലാണ്‌. പ്രണയത്തിന്റെ അസ്ഥിത്വം നഷ്‌ടപ്പെട്ടു തുടങ്ങിയ ആ കാലഘട്ടത്തെയും ഇന്നിനെയും ചേര്‍ത്തുവായിക്കാവുന്നതാണ്‌. വെറും ശാരീരികമായ വിഴുപ്പിറക്കലായിരിക്കുന്നു ഇന്ന്‌ ആണിനും പെണ്ണിനും പ്രണയം. ഇങ്ങനെ വായിച്ചാല്‍ നീലത്താമര ഒരു ഓര്‍മപ്പെടുത്തലാണ്‌ കുഞ്ഞിമാളുവിന്റെ വിശുദ്ധമായ പ്രണയത്തിന്റെ ഓര്‍മപ്പെടുത്തല്‍. അത്‌ ഇടവഴിയിലൂടെയുള്ള ഒരു തിരിച്ചുപോക്ക്‌ കൂടി സാധ്യമാക്കുന്നു. ആ വഴിയിലൂടെ സഞ്ചരിച്ചാല്‍ ഹരിദാസനിലെത്താം; വീണ്ടും യാത്ര തുടര്‍ന്നാല്‍ ഇന്നലെകളിലൂടെ ഇന്നിലേക്ക്‌ ഒരു മടക്കയാത്രയും സാധ്യമാണ്‌.
ഇന്നും ഇവിടെ നീലത്താമര വിറിയാറുണ്ട്‌. പക്ഷേ എല്ലാം ``നീല''യില്‍ കാണുന്ന അല്ലെങ്കില്‍ ``നീലനിറം'' പടര്‍ന്ന അന്തരീക്ഷത്തില്‍ അവയെ ആരും കാണുന്നില്ല എന്നതാണ്‌ വസ്‌തുത. തീര്‍ച്ചയായും ഈ നീലത്താമരയും പഴയ നീലത്താമരയും ഒരേ കുളത്തില്‍ വിരിഞ്ഞവയാണ്‌. ആ കുളം നമ്മുടെയെല്ലാം മനസ്സാണെന്ന വസ്‌തുത നമുക്ക്‌ മറക്കാതിരിക്കാം.

Friday, December 4, 2009


``ജീവിക്കാനുള്ള തീ
അവരിലുണ്ട്‌ '
'

തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്‌തി മാത്രം. നിറഞ്ഞ മനസ്സോടു കൂടിയാണ്‌ ഞാന്‍ കനവിന്റെ പടിയിറങ്ങിയത്‌. ഇപ്പോഴും അവരെന്റെ മക്കളാണ്‌. ഞാനെന്താണോ ചെയ്‌തത്‌ അതു തന്നെയാണെന്റെ സ്വപ്‌നം. കനവില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയ മക്കളെയാണ്‌ ഞാന്‍ അതിന്റെ നടത്തിപ്പ്‌ ഏല്‍പ്പിച്ചിരിക്കുന്നത്‌. ആ തീരുമാനം പെട്ടെന്ന്‌ കൈക്കൊണ്ടതല്ല. കനവിന്റെ തുടക്കത്തില്‍ തന്നെ ഉറപ്പിച്ചതായിരുന്നു. ഇനി അവരാണ്‌ നോക്കി നടത്തേണ്ടത്‌. കനവിന്റെ മക്കള്‍. ഇപ്പോഴവിടെ പ്രയാസങ്ങളുണ്ടാകാം. നേരത്തെയും ഇത്തരം നിരവധി പ്രതിസന്ധികളെ കനവ്‌ അതിജീവിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ ജീവിക്കാനുള്ള തീ അവരില്‍ തന്നെയുണ്ട്‌. ശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നവര്‍, ആയുര്‍വേദ ചികിത്സകര്‍, ചിത്രകാരന്മാര്‍, നാല്‍പതോളം ഹിന്ദുസ്ഥാനി രാഗങ്ങള്‍ ഹൃദ്യസ്ഥമാക്കിയ ഗായകര്‍, പച്ചമണ്ണില്‍ പൊന്നുവിളയിക്കാന്‍ അറിയുന്നവര്‍. അങ്ങനെയാണ്‌ അവരെ വളര്‍ത്തിയത്‌. വഴി അവര്‍ കണ്ടെത്തണം. കൂട്ടായ്‌മയുടെ ശക്തി തിരിച്ചറിഞ്ഞ്‌ മുന്നോട്ടു പോകണം.
സ്‌കൂളുകള്‍ വിട്ടുപോന്നവരാണ്‌ അവരിലേറെയും. നാലിലോ അഞ്ചിലോ പഠനം നിര്‍ത്തിയവര്‍. സ്‌കൂളിലെ അന്തരീക്ഷവുമായി അവര്‍ക്ക്‌ ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. തങ്ങള്‍ വരേണ്യരുടെ മുന്നിലെ കൗതുകവസ്‌തുക്കളോ അവസാന പന്തിക്കാരോ ആണെന്ന ബോധമായിരുന്നു അവര്‍ക്ക്‌. പക്ഷേ ആരും പ്രതികരിച്ചില്ല. അവരുമായാണ്‌ കനവ്‌ ആരംഭിച്ചത്‌. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ അകന്നുനിന്ന പണിയര്‍, നായ്‌ക്കര്‍, മുള്ളുകുറുമര്‍ വിഭാഗങ്ങളില്‍പ്പെട്ടവരെ ഒന്നിച്ചു നിര്‍ത്തുക, പുറംശക്തികള്‍ അവരുടെ ആചാര അനുഷ്‌ഠാനങ്ങളെ, പൈതൃകത്തെ, കൈയ്യടക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരായ ശബ്‌ദം അവരില്‍ നിന്നു തന്നെ ഉയരുക ഇതായിരുന്നു കനവ്‌ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്‌.
കനവിന്റെ മക്കളില്‍ മൂത്തവര്‍ക്ക്‌ ഇരുപത്തിയഞ്ചോളം വയസ്സായി. ഇനി അവര്‍ക്കെന്തു കൊണ്ട്‌ അവഗണിക്കപ്പെടുന്ന, തിരസ്‌കരിക്കപ്പെടുന്ന അവരുടെ ഗോത്രങ്ങളില്‍ നിന്നും കുട്ടികളെ ദത്തെടുത്തുകൂടാ? മുതിര്‍ന്ന മക്കള്‍ ഒരാള്‍ വീതം ഒരു കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്താല്‍ കനവ്‌ മറ്റൊരു ഘട്ടത്തിലേക്ക്‌ കടക്കും. ഞാന്‍ ചെയ്‌തത്‌ ഒരു ഘട്ടം മാത്രം. അന്ന്‌ കനവ്‌ പൂര്‍ണമായിരുന്നുവെന്ന്‌ വ്യാഖ്യാനിക്കരുത്‌. ഇനിയും നിരവധി ഘട്ടങ്ങളുണ്ട്‌. അത്‌ ഇനിയും അനവധി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ടതാണ്‌. ഞാന്‍ ഒരു നിമിത്തം മാത്രം.
ഞാനിന്നും ഇവിടെ തന്നെയുണ്ട്‌. അവരില്‍ നിന്നും രണ്ട്‌ കിലോമീറ്റര്‍ ദൂരെ, നടവയലില്‍. അവിടെ വീട്ടിലിരുന്ന്‌ അവരെ ഞാന്‍ കാണുന്നു. പക്ഷേ അവരുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ല. അത്‌ ശരിയല്ല. അവര്‍ക്ക്‌ വഴിയൊരുക്കി കൊടുത്തു. വഴിയില്‍ പാതിയോളം വഴികാട്ടിയുമായി. ഇനി അവര്‍ ~ഒറ്റക്ക്‌ മുന്നേറണം. അല്ലെങ്കിലും ഏത്‌ രക്ഷിതാവിനാണ്‌ പ്രായപൂര്‍ത്തിയായ മക്കളുടെ സംരക്ഷണം പൂര്‍ണമായും ഏറ്റെടുക്കാന്‍ കഴിയുക? ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളും അറിയാവുന്നവരാണവരിലധികവും, തെക്ക്‌ കന്യാകുമാരി മുതല്‍ വടക്ക്‌ ഹിമാലയം വരെ യാത്ര ചെയ്യുന്നവര്‍. ആ അനുഭവം മാത്രം മതി അവര്‍ക്ക്‌ വെളിച്ചമേകാന്‍. അനുഭവങ്ങളിലൂടെയാണവര്‍ പഠിക്കുന്നത്‌. ഞാന്‍ എന്റെ അനുഭവങ്ങള്‍ അവര്‍ക്ക്‌ നല്‍കി. ഇനി ആ വിളക്ക്‌ അവര്‍ വരുന്ന തലമുറക്ക്‌ കൈമാറണം.
കനവില്‍ ജീവിക്കുന്നത്‌ വ്യത്യസ്‌തമായ ആദിവാസി ഗോത്രങ്ങളില്‍ ജനിച്ചവരാണ്‌. സംസ്‌കാരങ്ങളുടെ കൂടിച്ചേരലാണ്‌ അവിടെ നടക്കുന്നത്‌. അവരുടെ ജീവിത പങ്കാളിയെ അവര്‍ക്ക്‌ തന്നെ തിരഞ്ഞെടുക്കുന്നതിന്‌ തടസ്സമില്ല. നേരത്തെ ഇത്തരത്തിലുള്ള നിരവധി വിവാഹങ്ങള്‍ ഞാന്‍ തന്നെ നടത്തികൊടുത്തിട്ടുണ്ട്‌. ഇനി വേണമെങ്കില്‍ അണുകുടുംബ വ്യവസ്ഥയില്‍ വീട്‌ വെച്ചുകഴിയാം. പക്ഷേ ആ സ്ഥലം കൈമാറ്റം ചെയ്യാന്‍ കഴിയില്ല. കാരണം കനവ്‌ ഇനിയും നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്‌. കനവിലെ മക്കള്‍ക്ക്‌ അതിന്‌ കഴിയും എന്നുതന്നെ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അവരിപ്പോള്‍ മിടുക്കരാണ്‌. ഏതു പ്രതിസന്ധിയെയും അവര്‍ മറികടക്കും. എന്റെ മനസ്സ്‌ എന്നും അവര്‍ക്കൊപ്പമുണ്ടാകും. പുറത്തുനിന്നുള്ള ഏതു ഉപദേശവും നല്‍കാന്‍ ഞാന്‍ തയ്യാറുമാണ്‌. പക്ഷേ കനവിലേക്കുള്ള സ്ഥായിയായ ഒരു മടക്കം ഇപ്പോള്‍ സാധ്യമല്ല.

ഒരു കനവിന്റെ രണ്ടാം കാലം

കാപ്പി തോട്ടത്തിലൂടെയുള്ള ചെമ്മണ്‍പാത ചെന്നെത്തുന്നത്‌ ഒരു പച്ച മനുഷ്യന്റെ സ്വപ്‌ന ഭൂമിയിലാണ്‌. മണ്ണിന്റെ മക്കളുടെ ഗുരുകുലാശ്രമം. 1993ല്‍ എഴുത്തുകാരനും മനുഷ്യ സ്‌നേഹിയുമായ കെ ജെ ബേബിയുടെ സ്വപ്‌ന സാക്ഷാത്‌കാരമായി പിറവിയെടുത്ത കനവ്‌. സ്വന്തം പാട്ടിലും പൈതൃകത്തിലും നിന്ന്‌ ഊര്‍ജം ആവാഹിച്ച, അടിമകളല്ലാത്ത മണ്ണിന്റെ മക്കളുടെ ഒരു സ്വതന്ത്ര ലോകം!
വീണ്ടും കനവിലെത്തുമ്പോള്‍ കനവിന്‌ ചേരാത്ത മേല്‍ക്കുപ്പായമായി കുറ്റിക്കാടുകളും, മഴമേഘങ്ങള്‍ പെയ്‌തിറങ്ങിയ കുണ്ടും കുഴിയും നിറഞ്ഞ ചെമ്മണ്‍ പാതയും. വസന്തം എവിടെയോ പോയ്‌ മറഞ്ഞിരിക്കുന്നു. ശരിയാണ്‌ ഈ സമാന്തര വിദ്യാഭ്യാസ വിപ്ലവം തുടങ്ങി വെച്ച, കനവിന്റെ ആത്മാവായ ബേബി മാമന്‍ ഇന്ന്‌ ഇവിടെയില്ല. ഈ ഗുരുകുല വിദ്യാലയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഇവിടെ പഠിച്ചുവളര്‍ന്ന മുതിര്‍ന്ന മക്കളെ ഏല്‍പ്പിച്ച്‌ മാമന്‍ ഇവിടെ നിന്നും പടിയിറങ്ങി.
കനവിന്റെ മുറ്റത്തെത്തുമ്പോള്‍ ടേപ്പ്‌ റിക്കോര്‍ഡറില്‍ നിന്നും ഒരു മധുര ഗാനം അലയടിക്കുന്നുണ്ടായിരുന്നു;
``മഴയും കുളിരും വന്നു
പുതപ്പിനായി കരഞ്ഞു
വിറകും തീയും തന്നു..
തുപ്പാക്കാലം വന്നു
കാടു കയറി ഞങ്ങള്‍
തേനു കൊടുത്തു മാമന്‍
കള്ളുകുടിച്ചു വന്നൂ..''
മുറ്റത്തിരുന്ന്‌ കളിക്കുന്ന കുട്ടികള്‍ പാട്ടിനൊത്ത്‌ താളം ചവിട്ടുന്നു. പുറത്തൊരാള്‍ വന്നതൊന്നും അവര്‍ അറിഞ്ഞിരുന്നില്ല. അവര്‍ പാട്ടിന്റെ താളത്തില്‍ നൃത്തം ചവിട്ടുകയാണ്‌. പക്ഷേ അവരെ സൂക്ഷ്‌മമായി നോക്കിയപ്പോള്‍ എന്തോ ഒരു വല്ലായ്‌മ തോന്നി
മുറ്റത്ത്‌ കളിക്കുന്ന അശ്വതി, വിഷ്‌ണു, ശിവന്‍, വിനീഷ്‌ എന്നിവരുടെ കാലിലും കൈയ്യിലും ചൊറി പിടിച്ച്‌ വ്രണമായിരിക്കുന്നു. ചോരയും ചലവും ഒലിച്ചിറങ്ങുന്നു. എന്നിട്ടും അവര്‍ പാട്ടിനൊത്ത്‌ അറിയാതെ ചുവടുവെക്കുന്നു. ഇവര്‍ കനവിലെ കുട്ടികളാണ്‌. അസുഖമായതിനാല്‍ കുറച്ച്‌ ദിവസങ്ങളായി സ്‌കൂളില്‍ പോയിട്ടില്ല.
വിറക്‌ വെട്ടുകയായിരുന്ന ആലപ്പുഴകാരനായ സുനില്‍ അടുത്തേക്ക്‌ വന്നു. ഞങ്ങളെ സ്‌നേഹത്തോടെ ലൈബ്രറിയിലേക്ക്‌ ക്ഷണിച്ചു. വഴി മുഴുവന്‍ വൃത്തി ഹീനമായി കിടക്കുന്നതായി തോന്നി. ലൈബ്രറിക്ക്‌ മുന്നില്‍ ഒരു താമരക്കുളം. പക്ഷേ അതില്‍ അഴുക്കുകള്‍ നിറഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക്കുകളും പേപ്പറുകളും കുപ്പികളും പൊങ്ങി കിടക്കുന്നു. പാതികൂമ്പിയ ആമ്പലുകള്‍ ഉറക്കം തൂങ്ങുന്നതുപോലെ. കുളത്തിന്റെ തീരത്ത്‌ കുഞ്ഞിനെ പ്രാണരക്ഷാര്‍ഥം മാറോട്‌ ചേര്‍ത്ത്‌ പിടിച്ച ഒരു അമ്മയുടെ ശില്‍പ്പം ഉണ്ട്‌. വിദൂരതയിലേക്ക്‌ കണ്ണുനട്ടിരിക്കുന്ന ഒരമ്മ.
``അത്‌ ബേബി മാമന്റെ സുഹൃത്ത്‌ ഉണ്ടാക്കിയതാ. പേര്‌ ഞാനോര്‍ക്കുന്നില്ല.''- സുനില്‍ പറഞ്ഞു.
ലൈബ്രറിയുടെ വരാന്തയില്‍ ഞങ്ങളെയും പ്രതീക്ഷിച്ച്‌ ഇപ്പോഴത്തെ മാനേജിംഗ്‌ ട്രസ്റ്റി ഇരുപത്തിനാലുകാരനായ സന്തോഷ്‌. പതിമൂന്ന്‌ വയസ്സുള്ളപ്പോഴാണ്‌ സന്തോഷ്‌ കനവിലെത്തിയത്‌. വീട്‌ നടവയിലെ നെയ്‌ക്കുപ്പയില്‍. അവനും ചിപ്രനും പേപ്പറുകള്‍ വെട്ടുകയായിരുന്നു. അടുത്ത വര്‍ഷത്തെക്കുള്ള കലണ്ടര്‍ തയ്യാറാക്കുകയായിരുന്നു അവര്‍. ``ചിപ്രന്‍ മനോഹരമായി ചിത്രം വരക്കും. ബംഗളൂരുവില്‍ പോയി ചിത്രകല അഭ്യസിച്ചിട്ടുണ്ട്‌. ബേബി മാമന്റെ സുഹൃത്ത്‌ സി എഫ്‌ ജോണാണ്‌ ഗുരു. 2010ലേക്കുള്ള കനവിന്റെ കലണ്ടറില്‍ ചിത്രം വരക്കുന്നത്‌ ചിപ്രനാണ്‌. ഇവന്‌ കുറെ സമ്മാനങ്ങള്‌ കിട്ടിയിട്ടുണ്ട്‌''- സന്തോഷ്‌ പറഞ്ഞു. ചിപ്രന്‍ താന്‍ തയ്യാറാക്കിയ മനോഹരമായ കലണ്ടറുകള്‍ ഞങ്ങളെ കാണിച്ചു. ``മുഴുവന്‍ പ്രിന്റിംഗും കഴിഞ്ഞിട്ടില്ല. ബാക്കി പ്രസ്സിലാ ഉള്ളത്‌''- ചിപ്രന്‍ പറഞ്ഞു.
ചിപ്രന്‍ നാലാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ. സന്തോഷടക്കമുള്ള മുഴുവന്‍ മൂത്ത മക്കളും നാലാം ക്ലാസ്‌ വരെയേ പഠിച്ചിട്ടുള്ളൂ. എന്നാല്‍ ഇംഗ്ലീഷ്‌ എഴുതാനും വായിക്കാനും അറിയാം. ഇത്‌ ഏറെയും സ്വാഭാവികമായി ഹൃദ്യസ്ഥമാക്കിയതാണ്‌.
ബേബി മാമന്‍ കനവ്‌ വിട്ടുപോയതിന്‌ ശേഷം സാമ്പത്തികം വലിയ പ്രശ്‌നമാകുന്നുണ്ടെന്ന്‌ സന്തോഷ്‌ പറഞ്ഞു. കനവിന്റെ ആറേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്ന നെല്ല്‌, തെങ്ങ്‌, കവുങ്ങ്‌, കപ്പ, പച്ചക്കറി എന്നിവയില്‍ നിന്നും ലഭിക്കുന്ന വരുമാനമാനത്തിലൂടെയാണ്‌ കാര്യമായും ഇപ്പോള്‍ ചെലവ്‌ നടത്തിക്കൊണ്ടു പോകുന്നത്‌. കൂടാതെ അഞ്ചു പശുക്കളും ആറ്‌ കോഴികളും ഒരു ആടും. മാസംപ്രതി മൂവായിരം രൂപ ഭക്ഷണ ചെലവ്‌ വരും. പരിപാടികള്‍ നേരത്തെയുണ്ടായിരുന്നതു പോലെ ഇപ്പോള്‍ ഇല്ല. വല്ലപ്പോഴും കിട്ടുന്ന പരിപാടികള്‍. അതില്‍ പലതും കേരളത്തിന്‌ പുറത്താണ്‌ നടക്കുന്നത്‌.
ബേബി മാമനെക്കുറിച്ച്‌ പറയുമ്പോള്‍ മക്കള്‍ക്ക്‌ നൂറു നാക്കാണ്‌. അപ്പോള്‍ അവരുടെ കണ്ണുകളില്‍ വാത്സല്യവും സ്‌നേഹവും ഊറി വരുന്നു.
``ബേബി മാമനുള്ളപ്പോള്‍ സുഖമായിരുന്നു. ഇവിടെ ധാരാളം പേര്‍ വരുമായിരുന്നു. ധാരാളം പരിപാടികള്‍ കിട്ടുമായിരുന്നു. ബേബി മാമന്‍ തിരിച്ചുവരണം. ഞങ്ങളുടെ കൂടെ ബേബി മാമന്‍ വേണം''- ഇരുപത്തിനാലുകാരിയായ മിനി പറയുന്നു. മിനിയുടെ വീട്‌ നടവയലിനടുത്ത്‌ നെയ്‌ക്കുപ്പയിലാണ്‌. ആഴ്‌ചയില്‍ ഒരിക്കല്‍ മാത്രമാണ്‌ വീട്ടില്‍ പോകുന്നത്‌. കുട്ടികള്‍ക്ക്‌ പാട്ടും ഡാന്‍സും പഠിപ്പിക്കുന്നു. കല്യാണം, വീട്‌, കുടുംബം എന്നിവയൊന്നും മിനിയുടെ മനസ്സില്‍ ഇപ്പോഴില്ല.
``ബേബി മാമനോട്‌ ഞങ്ങള്‍ക്ക്‌ പിണക്കമൊന്നുമില്ല. ഞങ്ങള്‍ വലുതാകുമ്പോള്‍ കനവിനെ ഞങ്ങളെ ഏല്‍പ്പിച്ച്‌ പോകുകയെന്നതായിരുന്നു മാമന്റെ സ്വപ്‌നം. അത്‌ ഒരു വര്‍ഷം മുന്‍പ്‌ പ്രാവര്‍ത്തികമാക്കി മാമന്‍ പോയി. പക്ഷേ ഇപ്പോഴും വിളിക്കാറുണ്ട.്‌ കാര്യങ്ങള്‍ തിരക്കാറുണ്ട്‌''- മാനേജിംഗ്‌ ട്രസ്റ്റി സന്തോഷ്‌ പറഞ്ഞു.
കനവിന്റെ സമീപ പ്രദേശങ്ങളിലുള്ള പണിയ, നായ്‌ക്ക, മുള്ളുകുറുമ വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ്‌ ഇവിടെ പഠിക്കാനെത്തുന്നത്‌. ബേബി മാമന്‍ പോയതിനു ശേഷം പുതിയ കുട്ടികളുടെ വരവ്‌ കുറവാണ്‌. പുതിയവരെ സ്‌കൂളില്‍ വിട്ട്‌ പഠിപ്പിക്കുന്നു. ഇപ്പോള്‍ ആകെ മുപ്പത്‌ പേരാണ്‌ ഇവിടെയുള്ളത്‌. ഭക്ഷണവും താമസവും സൗജന്യമാണ്‌ . ആഴ്‌ചകളില്‍ കുട്ടികള്‍ക്ക്‌ വീട്ടില്‍ പോകാം. വിളവെടുപ്പ്‌ കാലമാകുമ്പോള്‍ അവരുടെ മാതാപിതാക്കളും സഹായിക്കാനെത്തും.
കനവിലെ പഠനം തികച്ചും വ്യത്യസ്‌തമാണ്‌. അധ്യാപകനില്ലാത്ത ഗുരുകുലമാണിത്‌. അനുഭവം തന്നെ ഗുരു. ഓരോ ദിവസവും ഗ്രൂപ്പ്‌ വര്‍ക്കായി കാര്യങ്ങള്‍ നടക്കുന്നു. ഒരു ഗ്രൂപ്പ്‌ പാചകത്തില്‍ മുഴുകുമ്പോള്‍ മറ്റൊരു ഗ്രൂപ്പ്‌ കൃഷി ചെയ്യുകയോ കന്നുകാലി വളര്‍ത്തുകയോ ആകും. ചെറുതിലേ കുട്ടികളുടെ താത്‌പര്യം തൊട്ടറിഞ്ഞ്‌ അവരവരുടെ ഇടങ്ങളിലെത്തിക്കുക എന്നതായിരുന്നു ബേബിയുടെ ആശയം. ഈ ആശയം പ്രാവര്‍ത്തികമായതിന്‌ ഉദാഹരണമാണ്‌ ചിപ്രനിലെ ചിത്രകാരനും സന്തോഷിലെ ശില്‍പ്പിയും സജിയിലെ ഫിലിം എഡിറ്ററും. കുറേപ്പേര്‍ ഇപ്പോള്‍ ബംഗളൂരുവിലും തിരുവനന്തപുരത്തെ കല്ലാറിലുമായി ആയൂര്‍വേദം അഭ്യസിക്കുന്നു. ചിലര്‍ തമിഴ്‌നാട്ടില്‍ ശില്‍പ്പകല അഭ്യസിക്കുന്നു. ഇപ്പോള്‍ സാമ്പത്തികം വലിയ പ്രശ്‌നമായതു കൊണ്ട്‌ ആരെയും ഉപരി പഠനത്തിന്‌ അയക്കുന്നില്ലെന്ന്‌ സന്തോഷ്‌ പറഞ്ഞു. എന്നാല്‍ ബേബി മാമന്‍ ഉയര്‍ത്തിപ്പിടിച്ച ആശയും ആശയവും നെഞ്ചോടമര്‍ത്തിയാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും സന്തോഷ്‌ പറയുന്നു. കനവിലെ വിശാലമായ ലൈബ്രറി ഹാള്‍. ആയിരക്കണക്കിന്‌ പുസ്‌തകങ്ങള്‍ ഇവിടെ തരംതിരിച്ച്‌ വെച്ചിരിക്കുന്നു. പക്ഷേ അതില്‍ പലതും വാരിവലിച്ചിട്ട നിലയിലാണുള്ളത്‌. ബേബി മാമന്‍ പോയപ്പോള്‍ കനവിന്‌ നഷ്‌ടപ്പെട്ടത്‌ അടുക്കും ചിട്ടയുമാണെന്ന്‌ ചിപ്രന്‍ സമ്മതിക്കുകയും ചെയ്യുന്നു.
``ഞങ്ങളില്‍ ഭൂരിഭാഗവും സമപ്രായക്കാരാണ്‌. ആരും തെറ്റു ചെയ്യാറില്ല. പക്ഷേ നിയന്ത്രിക്കാന്‍ ആരെങ്കിലുമൊക്കെ വേണം. സമപ്രായക്കാരായതിനാല്‍... എന്തോ ഒന്നും ശരിയാകുന്നില്ല''- ചിപ്രന്‍ പറഞ്ഞു.
ചിപ്രന്‍ പറഞ്ഞത്‌ ശരിയാണ്‌. ഇപ്പോഴത്തെ കനവ്‌ നേരത്തെയുള്ളതിന്റെ നിഴലെന്നേ പറയാന്‍ പറ്റൂ. വൃത്തിഹീനമായ അന്തരീക്ഷം. അയലിലും ജാലക കമ്പിയിലും അലസമായിക്കിടക്കുന്ന ഉടുവസ്‌ത്രങ്ങള്‍. പുസ്‌തകങ്ങള്‍. മാറാല തൂങ്ങിയ മേല്‍ക്കൂരകള്‍, നരക്കാന്‍ ബാക്കിയില്ലാത്ത ചുമരുകള്‍. എങ്കിലും നാളെയെക്കുറിച്ച്‌ ഈ മക്കള്‍ക്ക്‌ കനവുകളുണ്ട്‌.
1975കളില്‍ നാടക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ്‌ ബേബി ആദിവാസികളുടെ ജീവിതത്തിലേക്ക്‌ ഇറങ്ങിവന്നത്‌. നടവയലിലെ ബേബിയുടെ വീട്ടില്‍ നാടുഗദ്ദിക നാടകം റിഹേഴ്‌സല്‍ നടക്കുമ്പോള്‍ കാണാന്‍ വന്നിരുന്ന ആദിവാസികളെ അഭിനയിപ്പിച്ചും അവരുടെ മക്കള്‍ക്ക്‌ പാട്ടുപാടിക്കൊടുത്തും ചുറ്റുപാടുകളെ ക്കുറിച്ച്‌ പറഞ്ഞുകൊടുത്തുമാണ്‌ ബേബി കനവിന്റെ പ്രഥമ രൂപം തുടങ്ങുന്നത്‌. 1993ല്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ്‌താര്‍ എന്ന സംഘടനയുടെ ചീങ്ങോട്ടുള്ള ആറേക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തനം തുടങ്ങി. പിന്നീട്‌ ആ ഭൂമി സ്വന്തമായി വാങ്ങി. കനവില്‍ എട്ടു വര്‍ഷക്കാലത്തിന്‌ മുകളില്‍ താമസിച്ചു പഠിച്ചിരുന്ന ഇരുപത്‌ മക്കളുടെ പേരില്‍ ട്രസ്റ്റുണ്ടാക്കി, ഭൂമി അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തു. അനുഭവം ഗുരു എന്ന ആശയത്തില്‍ ഗുരുകുല വിദ്യാഭ്യാസ രീതിയിലുള്ള ചിട്ടവട്ടങ്ങളില്‍ ആരംഭിച്ച കനവില്‍ അന്ന്‌ 38 കുട്ടികളായിരുന്നു. കൂട്ടായി ബേബിയുടെ ഭാര്യ ഷെര്‍ളി ടീച്ചറും. അവരുടെ മക്കളായ ശാന്തിയും ഗീഥിയും കനവിലെ മക്കള്‍ക്കൊപ്പം തന്നെ കഴിഞ്ഞു. പിന്നീടുള്ള നാള്‍വഴികളില്‍ പരിഷ്‌കാരം ചവിട്ടിമെതിച്ച കാടിന്റെ മക്കളുടെ ഭാഷയും കലയും ആചാരങ്ങളും ജൈവികമായി തളിര്‍ക്കുന്ന കാഴ്‌ചയായിരുന്നു കനവിന്റെ ക്യാന്‍വാസിലൂടെ തെളിഞ്ഞത്‌. അത്‌ ചരിത്രം. ഇന്ന്‌ കാര്യങ്ങളെല്ലാം വ്യത്യസ്‌തമാണ്‌. ഏതോ ഒരു വിഷാദം കനവിനെ ബാധിക്കുന്നുവോ എന്നു തോന്നും.
സന്തോഷ്‌ എന്നെയും കൂട്ടി ലൈബ്രറി ഹാളിലേക്ക്‌ കയറി. തറയില്‍ ഒരു രണ്ടു വയസ്സുകാരന്‍ ഉറങ്ങുന്നു. സത്‌ലജ്‌. ഇവനാണ്‌ കനവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. ഇവനെ കനവിന്റെ `സ്വന്തം പുത്രന്‍' എന്നുവിളിക്കാം. ഇവന്റെ അച്ഛന്‍ സന്തോഷും അമ്മ ലീലയും ഇവിടെ പഠിച്ച്‌ വളര്‍ന്നവരാണ്‌. പ്രണയമായിരുന്നു. ഇരു വീട്ടുകാരും എത്തിര്‍ത്തില്ല. രണ്ടര വര്‍ഷം മുന്‍പ്‌ ആചാര പ്രകാരം സന്തോഷ്‌ ലീലയുടെ കഴുത്തില്‍ മിന്നുകെട്ടി. സന്തോഷ്‌ ഇപ്പോള്‍ മാനേജിംഗ്‌ ട്രസ്റ്റിയാണ്‌.