Monday, October 12, 2009

അലോപ്പതിയിലെ അത്ഭുതം പോക്കറ്റിലാണ്‌ (റേറ്റ്‌ കൂടും) 3


കിടപ്പറയില്‍ മരുന്ന്‌്‌ നിറക്കുമ്പോള്‍ ഭാഗം 3
കോഴിക്കോട്‌ ജില്ലയില്‍ നിന്നുള്ള ഉദ്യോഗസ്ഥ നവദമ്പതിമാര്‍. കല്യാണം കഴിഞ്ഞ്‌ ആദ്യ രണ്ടുമാസം ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ ഉദ്ധാരണക്കുറവും ശീഘ്ര സ്‌ഖലനവുമായിരുന്നു പ്രശ്‌നം. ഇക്കാര്യം ഒരു ഡോക്‌ടറെ കണ്ട്‌ സംസാരിക്കാന്‍ ആ യുവാവ്‌ തയ്യാറായിരുന്നില്ല. ഒടുവില്‍ കൊണ്ടെത്തിച്ചത്‌ വയാഗ്രയിലേക്കാണ്‌. ഡോക്‌ടറുടെ നിര്‍ദേശം കൂടാതെ തന്നെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന്‌ വയാഗ്ര വാങ്ങി കഴിക്കാന്‍ തുടങ്ങി. എന്നിട്ടും ഫലമുണ്ടായില്ല. ആശങ്ക വളര്‍ന്ന്‌ വളര്‍ന്ന്‌ കടുത്ത സമ്മര്‍ദ രോഗിയായി മാറിയ അയാളെ ഒടുക്കം ഭാര്യ സൈക്യാട്രിസ്റ്റിന്റെ അടുക്കല്‍ എത്തിക്കുകയായിരുന്നു. തന്റെ ലൈംഗികാവയവം ചെറുതാണോയെന്ന തോന്നലായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. നീലച്ചിത്രങ്ങളിലും മറ്റും കണ്ട്‌ പരിചയിച്ചത്ര വലുപ്പം തന്റെ അവയവങ്ങള്‍ക്കില്ലെന്ന ആശങ്ക യുവാവിനെ വല്ലാതെ അലട്ടി. ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആശങ്ക കൂടിക്കൂടി വരുകയായിരുന്നു പതിവ്‌.
മറ്റൊരു സംഭവം, ഇവിടെയും പരാതിക്കാര്‍ ദമ്പതികള്‍ തന്നെയാണ്‌. കല്യാണം കഴിഞ്ഞിട്ട്‌ അഞ്ചു വര്‍ഷമായിട്ടും കുഞ്ഞുണ്ടായില്ല. കുട്ടികള്‍ ഉണ്ടാകാത്തതെന്താ എന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങള്‍ക്ക്‌ തങ്ങള്‍ക്കിപ്പോള്‍ കുട്ടികള്‍ വേണ്ട എന്നാണ്‌ ഈ ദമ്പതികള്‍ പറഞ്ഞിരുന്നത്‌.
ഒരു കുഞ്ഞിക്കാല്‌ കാണാന്‍ പരസ്യങ്ങളിലും മറ്റും കണ്ട പല മരുന്നുകളും ഉപയോഗിച്ച്‌ സാത്തിക നഷ്‌ടം ഉണ്ടായതിനു ശേഷമാണ്‌ ഇവര്‍ വന്ധ്യതാ നിവാരണ ക്ലിനിക്കിലെത്തിയത്‌. പക്ഷേ വന്ധ്യതാ നിവാരണ ക്ലിനിക്കിലെത്തിയപ്പോഴാണ്‌ കുഴപ്പം ഭര്‍ത്താവിനാണെന്ന്‌ മനസ്സിലായത്‌. പുകവലിയും മദ്യപാനവുമായിരുന്നു വില്ലന്‍. ദിവസവും മദ്യപിക്കുകയും രണ്ടും മൂന്നും പാക്കറ്റ്‌ സിഗരറ്റ്‌ വലിച്ചൂതുകയും ചെയ്‌തിരുന്നു കഥാനായകന്‍. പുകവലി ശിശ്‌നത്തിലേക്കുള്ള രക്തപ്രവാഹത്തെ ബാധിച്ച്‌ വന്ധ്യതക്ക്‌ കാരണമാകുന്നു. മദ്യപാനം ഞരമ്പുകള്‍ക്ക്‌ കേടുവരുത്തുകയും വൃഷണങ്ങള്‍ക്ക്‌ ദോഷമുണ്ടാക്കുകയും ടെസ്റ്റോസ്റ്റിറോണ്‍ ലെവല്‍ താഴ്‌ത്തുകയും ചെയ്യുന്നുവെന്ന്‌ ക്ലിനിക്കിലെത്തിയപ്പോഴാണ്‌ ഈ ചെറുപ്പക്കാരന്‍ മനസ്സിലാക്കിയത്‌.
ഇത്തരത്തില്‍ കല്യാണം കഴിഞ്ഞ്‌ നിരവധി ചെറുപ്പക്കാര്‍ വയാഗ്രയെ ആശ്രയിക്കാറുണ്ട്‌. സുഹൃത്തുകള്‍ പകര്‍ന്നു നല്‍കിയ തെറ്റായ ലൈംഗിക വിദ്യാഭ്യാസമാണ്‌ ഇതിന്റെ മൂല കാരണം. ഇത്തരക്കാര്‍ക്ക്‌ മരുന്ന്‌ നിര്‍ദേശിക്കുന്നതും സുഹൃത്തുക്കള്‍ തന്നെയാണ്‌. വന്ധ്യതക്ക്‌ പോലും ശാസ്‌ത്രീയമായ ചികിത്സ തേടാതെ മരുന്നു കടകളില്‍ ചെന്ന്‌ സ്വയം ചികിത്സ തേടുന്ന യുവ ഭര്‍ത്താക്കന്മാര്‍ പെരുകി വരികയാണ്‌. അഭ്യസ്‌തവിദ്യര്‍ പോലും ലൈംഗികതയില്‍ വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തവരാണെന്നാണ്‌ പലരുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്നത്‌.
അഭ്യസ്‌തവിദ്യരായ ലൈംഗിക നിരക്ഷരര്‍ പലപ്പോഴും അലോപ്പതി മരുന്നുകളെയാണ്‌ ആശ്രയിക്കുന്നത്‌. സില്‍ഡനാഫില്‍ സിട്രേറ്റ ്‌(വയാഗ്ര), ടെഡ്‌ലാഫില്‍, ലിവേര്‍ട്ടാ വഡ്‌നാഫില്‍, പെനേഗ്ര, കവേര്‍ട്ട, ടസ്സില്‍, ഓവര്‍സ്റ്റിറോണ്‍ (സ്‌ത്രീകള്‍ക്ക്‌) എന്നിവയാണ്‌ അലോപ്പതി വിഭാഗത്തില്‍ വാജീകരണ ഔഷധങ്ങളായി ഉപയോഗിക്കുന്നത്‌. ഇതില്‍ സില്‍ഡനാഫില്‍ സിട്രേറ്റിനാണ്‌ ആവശ്യക്കാര്‍ കൂടുതല്‍. ഇതിന്റെ അമിതമായ ഉപയോഗം ആരോഗ്യം തകര്‍ക്കുമെന്ന്‌ മാത്രമല്ല ഹൃദയ- വൃക്ക- പ്രമേഹ രോഗികള്‍ ഇത്‌ ഉപയോഗിച്ചു കൂടാത്തതാണ്‌. രക്തചംക്രമണം കൂട്ടി ഉദ്ധാരണ സമയം ദീര്‍ഘിപ്പിക്കുകയും ലിംഗത്തെ കൂടുതല്‍ ഉദ്ധരിപ്പിക്കുകയുമാണ്‌ ഇത്തരം മരുന്നുകള്‍ ചെയ്യുന്നതെന്ന്‌ കോഴിക്കോട്‌ മലബാര്‍ ഹോസ്‌പിറ്റല്‍ മാനേജിംഗ്‌ ഡയറക്‌ടറും പ്രശസ്‌ത ഗൈനക്കോളജിസ്റ്റിമായ ഡോ. പി എ ലളിത പറയുന്നു.
സില്‍ഡനാഫില്‍ സിട്രേറ്റ്‌ അമിതമായി ഉപയോഗിക്കുന്നത്‌ ദഹനക്കേട്‌, കാഴ്‌ച്ചക്കുറവ്‌, ഹൃദയമിടിപ്പ്‌ അനിയന്ത്രിമായി വര്‍ധിക്കുക, വേദനയോടെയും ലൈംഗിക തൃഷ്‌ണയില്ലാതെയും ലിംഗം ഉദ്ധരിക്കുക, രക്തത്തില്‍ പ്ലാസ്‌മ കോശങ്ങള്‍ കുറയുക, മസ്‌തിഷ്‌കാഘാതം, ഹൃദയത്തിന്റെ പേശിയില്‍ രക്തചംക്രമണം നിലച്ച്‌ പ്രവര്‍ത്തന രഹിതമാകുക എന്നിവക്ക്‌ കാരണമാകുെമന്ന്‌ ഡോക്‌ടര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.
ഇതിനെക്കാള്‍ അപകടകാരിയാണ്‌ ടെഡ്‌ലാഫില്‍. സില്‍ഡനാഫിലിന്റെ പ്രവര്‍ത്തന ദൈര്‍ഘ്യം നാലു മണിക്കൂറാണെങ്കില്‍ ടെഡ്‌ലാഫില്‍ 36 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. മേല്‍പ്പറഞ്ഞ പാര്‍ശ്വഫലങ്ങള്‍ക്ക്‌ പുറമെ തലവേദന, ശക്തമായ വയറു വേദന, നടുവേദന, പേശീവേദന എന്നിവ ഇതിന്റെ സംഭാവനയായി ലഭിക്കും. ലിവേര്‍ട്ടാ വഡ്‌നാഫില്‍ ഉപയോഗിച്ചാല്‍ കാഴ്‌ച, കേള്‍വിശേഷി നഷ്‌ടപ്പെടല്‍, തലവേദന, മൂക്കില്‍ നിന്ന്‌ രക്തം വരല്‍, അതി രക്തസമ്മര്‍ദം എന്നിവക്ക്‌ കാരണമാകുകയും ചെയ്യും.
ലൈംഗികതയുടെ അടിസ്ഥാനം പൗരുഷമാണെന്നും പൗരുഷമെന്നാല്‍ അവയവത്തിന്റെ വലുപ്പമാണെന്നുമാണ്‌ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ ധാരണ. സില്‍ഡനാഫില്‍ സിട്രേറ്റ്‌, ടെഡ്‌ലാഫില്‍, ലിവേര്‍ട്ടാ വഡ്‌നാഫില്‍, പെനേഗ്ര, കവേര്‍ട്ട, ടസ്സില്‍, ഓവര്‍സ്റ്റിറോണ്‍ എന്നീ മരുന്നുകള്‍ ഹോര്‍മോണ്‍ എന്‍സൈമായ പിഡിഇ5 (ഫോസ്‌പോ ഡൈസ്റ്റെറൈസ്‌ ടൈപ്പ്‌ 5)നെ ഉത്തേജിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ രക്തചംക്രമണം വര്‍ധിപ്പിച്ച്‌ ശരീരത്തില്‍ നൈട്രിക്‌ ഓക്‌സൈഡ്‌ വര്‍ധിപ്പിക്കുന്നു. ഈ നൈട്രിക്‌ ഓക്‌സൈഡ്‌ ശിശ്‌നാഗ്ര ചര്‍മത്തിലേക്ക്‌ കൂടുതലായി പ്രവഹിക്കുമ്പോഴാണ്‌ ഉദ്ധാരണം സംഭവിക്കുന്നത്‌.
രോഗം കൃത്യമായി മനസ്സിലാക്കാതെ ഇത്തരത്തിലുള്ള മരുന്നുകളെ ഉപയോഗിക്കുന്നത്‌ ഹൃദ്രോഗികളെ പ്രതികൂലമായി ബാധിക്കും. നൈട്രിക്‌ ഓക്‌സൈഡ്‌ രക്തകുഴലുകളെ വികസിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ ഹൃദ്‌രോഗികളുടെ ബി പി കൂട്ടുകയും ശാരീരിക സ്ഥിതി ഗുരുതരമാക്കുകയും ചെയ്യുന്നു. ശരീരത്തില്‍ നൈട്രിക്‌ ഓക്‌സൈഡിന്റെ അമിതമായ ഉത്‌പാദനം വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. മൂത്രത്തിന്റെ അളവ്‌ കുറയാനും കിഡ്‌നിയുടെ പ്രവര്‍ത്തന വേഗത കുറയാനും കാരണമാകും. യൂറോളജിസ്റ്റ്‌, കാര്‍ഡിയോളജിസ്റ്റ്‌, സൈക്യാര്‍ട്ടിസ്റ്റ്‌, ഡര്‍മറ്റോളജിസ്റ്റ്‌, എന്‍ഡോക്രിനോളജിസ്റ്റ്‌ എന്നിവരുടെ നിര്‍ദേശ പ്രകാരം മാത്രമേ വയാഗ്ര പോലുള്ള മരുന്നുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന്‌ ഡോക്‌ടര്‍ ലളിത മുന്നറിയിപ്പ്‌ നല്‍കുന്നു.
ഡോക്‌ടറുടെ നിര്‍ദേശമില്ലാതെ ഇത്തരത്തിലുള്ള മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ലെന്നാണ്‌ നിയമം. എന്നാല്‍ ഇത്‌ പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഡ്രഗ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സ്ഥലങ്ങളില്‍ സില്‍ഡനാഫില്‍ സിട്രേറ്റ്‌ പോലുള്ള മരുന്നുകളുടെ അനധികൃത വില്‍പ്പന വ്യാപകമാണെന്ന്‌ ഫാര്‍മസിസ്റ്റ്‌ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വക്താവ്‌ ജയന്‍ കോറോത്ത്‌ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള വില്‍പ്പന പലപ്പോഴും അമിതമായി വില ഈടാക്കിയാണ്‌. ഇരുപത്‌ രൂപവരുന്ന ക്യാപ്‌സ്യൂളിന്‌ എണ്‍പതും നൂറും രൂപയാണ്‌ ഈടാക്കുന്നത്‌. മെഡിക്കല്‍ ഷോപ്പ്‌ ജീവനക്കാര്‍ സ്വന്തമായി സൂക്ഷിക്കുന്ന ഇത്തരം മരുന്നുകള്‍ ആവശ്യക്കാര്‍ക്ക്‌ രഹസ്യമായി കീശയില്‍ നിന്ന്‌ എടുത്ത്‌ കൊടുക്കുകയാണ്‌ പതിവ്‌. ഇത്‌ തടയാന്‍ ഡ്രഗ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ `സഹകരണം' നിര്‍ത്തി ജോലിയോട്‌ കൂറു പുലര്‍ത്തണമെന്ന്‌ ജയന്‍ കോറോത്ത്‌ പറയുന്നു. പല അലോപ്പതി മരുന്നുകളിലും ആല്‍ക്കഹോളിന്റെയും കൊഡീലിന്റെയും കഞ്ചാവിന്റെയും അംശം ഉണ്ടെന്ന്‌ പല പരീക്ഷണങ്ങളിലും തെളിഞ്ഞതാണ്‌. ഇവയുടെ അമിതമായ ഉപയോഗം ഇത്തരം മയക്കുമരുന്നുകളുടെ അടിമയാക്കി മാറ്റുകയും കാലക്രമേണ ലൈംഗിക ബന്ധത്തില്‍ പൂര്‍ണ പരാജിതരാക്കുകയും ചെയ്യുമെന്ന്‌ റിട്ടയേര്‍ഡ്‌ സിവില്‍ സര്‍ജനായ കോഴിക്കോട്ടെ ഡോ. കെ ഹരിദാസ്‌ പറയുന്നു.
വന്ധ്യതക്ക്‌ പൂര്‍ണ പരിഹാരം എന്ന പ്രഖ്യാപനവുമായി വരുന്ന മരുന്നുകളെല്ലാം തട്ടിപ്പാണെന്നാണ്‌ ഡോ. പി എ ലളിത പറയുന്നത്‌. വന്ധ്യതക്കുള്ള അറുപത്‌ ശതമാനം കാരണങ്ങള്‍ മാത്രമേ ശാസ്‌ത്രീയമായി കണ്ടെത്തിയിട്ടുള്ളൂ. നാല്‍പത്‌ ശതമാനം ഇനിയും കണ്ടെത്തേണ്ടതുണ്ട്‌.
വന്ധ്യത എന്തെന്ന്‌ പോലുമറിയാത്തവരാണ്‌ വ്യാജ മരുന്നുകളുടെ പിന്നാലെ പോകുന്നതെന്ന്‌ ഡോ. ലളിത പറയുന്നു. രണ്ടു തരത്തില്‍ വന്ധ്യത കാണപ്പെടുന്നുണ്ട്‌. ലിംഗോദ്ധാരണം ഉണ്ടാകാനോ നിലനിര്‍ത്താനോ ഉള്ള കഴിവ്‌ തുടര്‍ച്ചയായി ഇല്ലാതാകുന്ന അവസ്ഥയാണ്‌ ആദ്യത്തേത്‌. ഇവിടെ ബീജത്തിന്‌ ശേഷിയുണ്ടാകും. ഇംപൊട്ടന്‍സി, ഇറക്‌റ്റൈല്‍ ഡിസ്‌ഫംങ്‌ഷന്‍ എന്നാണ്‌ ഇതിനെ വിശേഷിപ്പിക്കുന്നത്‌. രണ്ടാമത്തേതില്‍ ഉദ്ധാരണശേഷിക്ക്‌ കുറവ്‌ ഉണ്ടാകില്ല. പക്ഷേ ബീജങ്ങള്‍ സന്താനോത്‌പാദന ശേഷി ഉള്ളവയാകില്ല. സ്റ്റെറിലിറ്റി എന്നാണ്‌ ഇതിനെ വിളിക്കുന്നത്‌.
ചിലപ്പോള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ജീനുകള്‍ കൂടിച്ചേരാത്തതായിരിക്കും (ജനിതക തകരാര്‍). ഇതിനുള്ള മരുന്ന്‌ ഇതുവരെ ആധുനിക വൈദ്യശാസ്‌ത്രം കണ്ടെത്തിയിട്ടുപോലുമില്ല. ശാസ്‌ത്രീയമായ പരിശോധനയിലൂടെ മാത്രമേ ഇവ കണ്ടെത്താനാകൂ. പുരുഷന്‍മാര്‍ക്ക്‌ ഹോര്‍മോണ്‍ ടെസ്റ്റ്‌, സ്‌കോര്‍ട്ടം (വൃഷണ സഞ്ചി) സ്‌കാനിംഗ്‌ എന്നിവയും സ്‌ത്രീകള്‍ക്ക്‌ എഫ്‌ എസ്‌ എച്ച്‌, എല്‍ എച്ച്‌, പ്രോലാക്‌ടിന്‍, തൈറോയിഡ്‌ ഹോര്‍മോണ്‍, ടോര്‍ച്ച്‌ ടെസ്റ്റ്‌, എ എന്‍ എച്ച്‌, എ പി എ തുടങ്ങിയ ടെസ്റ്റുകള്‍ നടത്തിയാല്‍ മാത്രമേ വന്ധ്യതയുടെ യഥാര്‍ഥ കാരണം തിരിച്ചറിയാന്‍ പറ്റുകയുള്ളൂവെന്ന്‌ ഡോ. പി എ ലളിത പറയുന്നു. പരിസ്ഥിതി മലിനീകരണം, ഭക്ഷണം, കൊഴുപ്പ്‌, ബേക്കറി പോലുള്ള ചൂടുള്ള അന്തരീക്ഷത്തിലെ ജോലി തുടങ്ങിയവയും വന്ധ്യതക്ക്‌ കാരണമാകാറുണ്ട്‌. ഫാസ്റ്റ്‌ ഫുഡ്‌ വന്ധ്യതക്ക്‌ പ്രധാന കാരണമാണ്‌. ഫാസ്റ്റ്‌ ഫുഡിന്റെ അമിതമായ ഉപയോഗം ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുകയും ലൈംഗിക ശേഷി കുറക്കുകയും ചെയ്യുന്നു.
പ്രമേഹം, വൃക്കരോഗങ്ങള്‍, രക്തസമര്‍ദം, ഹൃദ്രോഗം മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്‌, അഥേറോസക്ലീറോസിസ്‌ എന്നിവയും വന്ധ്യതക്ക്‌ കാരണമാകാറുണ്ട്‌.
മാനസിക സമ്മര്‍ദവും വന്ധ്യതക്ക്‌ കാരണമാകാറുണ്ട്‌. അധിക സമര്‍ദത്തിന്റെ ഫലമായി ശരീരത്തില്‍ അഡ്രിനാലിന്‍, നൊറാഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുന്നു. ഈ ഹോര്‍മോണുകള്‍ ശരീരത്തെ തളര്‍ത്തുന്നു. ഇത്‌ രക്തചംക്രമണത്തെ ബാധിക്കുകയും വന്ധ്യതക്ക്‌ കാരണമാകുകയും ചെയ്യുന്നു.
വിപണിയില്‍ ഇറങ്ങുന്ന ഏത്‌ ആയൂര്‍വേദ, യുനാനി, അലോപ്പതി മരുന്ന്‌ കഴിച്ചാലും ഇത്‌ മാറില്ലെന്ന തിരിച്ചറിവ്‌ ഇത്തരം മരുന്നുകളുടെ പരസ്യങ്ങളില്‍ വീണ്‌ പോകുന്നവര്‍ തിരിച്ചറിയണമെന്ന്‌ കോഴിക്കോട്ടെ പ്രശസ്‌ത ഗൈനക്കോളജിസ്റ്റ്‌ ഡോ. രാജു പറയുന്നു. ഒരു സൈക്യാട്രിസ്റ്റിനെ കാണുകയെന്നതാണ്‌ ഇതിനുള്ള ഏക പരിഹാരം. തൊഴില്‍ സമ്മര്‍ദവും വന്ധ്യതക്ക്‌ കാരണമാകാറുണ്ട്‌. ഐടി മേഖല, ബേങ്ക്‌ ജീവനക്കാര്‍, സെയില്‍സ്‌ എക്‌സിക്യൂട്ടീവ്‌ എന്നിവരിലെ തൊഴില്‍ സമ്മര്‍ദം വന്ധ്യതക്ക്‌ കാരണമാകുന്നുണ്ടെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.
പക്ഷേ, പഠിക്കുന്നത്‌ ഡോക്‌ടര്‍മാരും ഗവേഷകരും മാത്രമാണല്ലോ. `രോഗി' ഒന്നും പഠിക്കുന്നില്ല. പരസ്യത്തില്‍ കാണുന്നതോ സുഹൃത്തുക്കള്‍ രഹസ്യത്തില്‍ ഉപദേശിക്കുന്നതോ ആണ്‌ അവര്‍ക്ക്‌ ആപ്‌തവാക്യം. അങ്ങനെ വരുമ്പോള്‍ ആയൂര്‍വേദവും അലോപ്പതിയും പരീക്ഷിച്ച്‌ ഫലമില്ലാതെ വരുമ്പോള്‍ സ്വയം ചികിത്സ യൂനാനി വഴി അനന്തമായി നീളുന്നു.

No comments:

Post a Comment