Monday, December 7, 2009


നീലത്താമര കാലം തെറ്റി വിരിഞ്ഞതല്ല!

നീലത്താമരയെ വീണ്ടും വിരിയിച്ച എം ടിക്കും ലാല്‍ജോസിനും നന്ദി. ആ മഹത്തായ സൃഷ്‌ടിയെ ദുഷ്‌ടലാക്കോടെ നോക്കി കാണുന്ന മലയാളി ബുജികളുടെ സിനിമ സങ്കല്‍പ്പങ്ങള്‍ എന്താണ്‌? അടൂര്‍ ഗോപാലകൃഷ്‌ണന്‍ തന്റെ സിനിമയില്‍ പഴയ കാലത്തെ ഒരു കിലോമീറ്റര്‍ വേഗതയില്‍ പകര്‍ത്തിവെക്കുമ്പോള്‍ അതിനെ വാനോളം പുകഴ്‌ത്തുകയും അവാര്‍ഡ്‌ തരപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന ഇക്കൂട്ടരുടെ ശ്രമം ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്‌ തന്നെയാണ്‌.
നീലത്താമര ഒരിക്കലും കാലം തെറ്റി വിരിഞ്ഞതല്ല. ഈ കാലഘട്ടത്തിന്‌ അന്യം നില്‍ക്കുന്ന ഗ്രാമത്തിന്റെ വിശുദ്ധിയും പ്രണയത്തിന്റെ നൈര്‍മല്യവും പകര്‍ന്നുകൊടുക്കുകയാണ്‌ അത്‌ ചെയ്യുന്നത്‌. ആ കാലഘട്ടത്തെ പുതിയ തലമുറക്ക്‌ മുന്നില്‍ തുറന്നുകാട്ടുകയാണ്‌ ചെയ്യുന്നത്‌. അവര്‍ക്ക്‌ തങ്ങളുടെ അച്ഛനും അമ്മയും ജീവിച്ച കാലഘട്ടത്തെ വരച്ചുകൊടുക്കുകയാണ്‌ ചെയ്യുന്നത്‌. നല്ല സിനിമ എന്ന അര്‍ഥത്തില്‍ അതിനെ സമീപിക്കാന്‍ ആരും തയ്യാറാകുന്നില്ലായെന്ന്‌ ആ സിനിമ റിലീസ്‌ ചെയ്‌തതിന്‌ ശേഷം ചില ബ്ലോഗുകളിലും വെബ്‌സൈറ്റുകളിലും കണ്ട വില കുറഞ്ഞ നിരൂപണങ്ങള്‍ വെളിപ്പെടുത്തുന്നു. നീലത്താമര വിരിയും മുന്‍പ്‌ മുന്‍വിധിയോടെ തയ്യാറാക്കിയ നിരൂപണങ്ങള്‍ എന്ന തരത്തില്‍ അവയെ മാറ്റി നിര്‍ത്താം.
ആരും കൊതിച്ചു പോകും, ആ നാലുകെട്ടും ഇടവഴിയും അമ്പലക്കുളവും. പുതിയ തലമുറക്ക്‌ ആ വഴിയിലൂടെ ഒരു പുതിയ യാത്രയാണ്‌ സാധ്യമാകുന്നത്‌. ചില ഓര്‍മപ്പെടുത്തലുകള്‍, നെറ്റിയില്‍ പെരങ്ങിയ സിന്ദൂരത്തെറ്റുകള്‍- നായര്‍ തറവാടുകളില്‍ നടമാടിയിരുന്ന `അടുക്കള പ്രേമ'ത്തിന്റെ പച്ചയായ ആവിഷ്‌ക്കാരം. പ്രണയം അവിടെ അടിച്ചുതളിക്കാരിക്ക്‌ വിശുദ്ധമാണ്‌. തറവാട്ടില്‍ ജനിച്ച യുവാവിന്‌ വെറും ശാരീരികമായ വിഴുപ്പിറക്കലാണ്‌. പ്രണയത്തിന്റെ അസ്ഥിത്വം നഷ്‌ടപ്പെട്ടു തുടങ്ങിയ ആ കാലഘട്ടത്തെയും ഇന്നിനെയും ചേര്‍ത്തുവായിക്കാവുന്നതാണ്‌. വെറും ശാരീരികമായ വിഴുപ്പിറക്കലായിരിക്കുന്നു ഇന്ന്‌ ആണിനും പെണ്ണിനും പ്രണയം. ഇങ്ങനെ വായിച്ചാല്‍ നീലത്താമര ഒരു ഓര്‍മപ്പെടുത്തലാണ്‌ കുഞ്ഞിമാളുവിന്റെ വിശുദ്ധമായ പ്രണയത്തിന്റെ ഓര്‍മപ്പെടുത്തല്‍. അത്‌ ഇടവഴിയിലൂടെയുള്ള ഒരു തിരിച്ചുപോക്ക്‌ കൂടി സാധ്യമാക്കുന്നു. ആ വഴിയിലൂടെ സഞ്ചരിച്ചാല്‍ ഹരിദാസനിലെത്താം; വീണ്ടും യാത്ര തുടര്‍ന്നാല്‍ ഇന്നലെകളിലൂടെ ഇന്നിലേക്ക്‌ ഒരു മടക്കയാത്രയും സാധ്യമാണ്‌.
ഇന്നും ഇവിടെ നീലത്താമര വിറിയാറുണ്ട്‌. പക്ഷേ എല്ലാം ``നീല''യില്‍ കാണുന്ന അല്ലെങ്കില്‍ ``നീലനിറം'' പടര്‍ന്ന അന്തരീക്ഷത്തില്‍ അവയെ ആരും കാണുന്നില്ല എന്നതാണ്‌ വസ്‌തുത. തീര്‍ച്ചയായും ഈ നീലത്താമരയും പഴയ നീലത്താമരയും ഒരേ കുളത്തില്‍ വിരിഞ്ഞവയാണ്‌. ആ കുളം നമ്മുടെയെല്ലാം മനസ്സാണെന്ന വസ്‌തുത നമുക്ക്‌ മറക്കാതിരിക്കാം.

1 comment: