Friday, December 4, 2009


``ജീവിക്കാനുള്ള തീ
അവരിലുണ്ട്‌ '
'

തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്‌തി മാത്രം. നിറഞ്ഞ മനസ്സോടു കൂടിയാണ്‌ ഞാന്‍ കനവിന്റെ പടിയിറങ്ങിയത്‌. ഇപ്പോഴും അവരെന്റെ മക്കളാണ്‌. ഞാനെന്താണോ ചെയ്‌തത്‌ അതു തന്നെയാണെന്റെ സ്വപ്‌നം. കനവില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയ മക്കളെയാണ്‌ ഞാന്‍ അതിന്റെ നടത്തിപ്പ്‌ ഏല്‍പ്പിച്ചിരിക്കുന്നത്‌. ആ തീരുമാനം പെട്ടെന്ന്‌ കൈക്കൊണ്ടതല്ല. കനവിന്റെ തുടക്കത്തില്‍ തന്നെ ഉറപ്പിച്ചതായിരുന്നു. ഇനി അവരാണ്‌ നോക്കി നടത്തേണ്ടത്‌. കനവിന്റെ മക്കള്‍. ഇപ്പോഴവിടെ പ്രയാസങ്ങളുണ്ടാകാം. നേരത്തെയും ഇത്തരം നിരവധി പ്രതിസന്ധികളെ കനവ്‌ അതിജീവിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ ജീവിക്കാനുള്ള തീ അവരില്‍ തന്നെയുണ്ട്‌. ശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നവര്‍, ആയുര്‍വേദ ചികിത്സകര്‍, ചിത്രകാരന്മാര്‍, നാല്‍പതോളം ഹിന്ദുസ്ഥാനി രാഗങ്ങള്‍ ഹൃദ്യസ്ഥമാക്കിയ ഗായകര്‍, പച്ചമണ്ണില്‍ പൊന്നുവിളയിക്കാന്‍ അറിയുന്നവര്‍. അങ്ങനെയാണ്‌ അവരെ വളര്‍ത്തിയത്‌. വഴി അവര്‍ കണ്ടെത്തണം. കൂട്ടായ്‌മയുടെ ശക്തി തിരിച്ചറിഞ്ഞ്‌ മുന്നോട്ടു പോകണം.
സ്‌കൂളുകള്‍ വിട്ടുപോന്നവരാണ്‌ അവരിലേറെയും. നാലിലോ അഞ്ചിലോ പഠനം നിര്‍ത്തിയവര്‍. സ്‌കൂളിലെ അന്തരീക്ഷവുമായി അവര്‍ക്ക്‌ ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. തങ്ങള്‍ വരേണ്യരുടെ മുന്നിലെ കൗതുകവസ്‌തുക്കളോ അവസാന പന്തിക്കാരോ ആണെന്ന ബോധമായിരുന്നു അവര്‍ക്ക്‌. പക്ഷേ ആരും പ്രതികരിച്ചില്ല. അവരുമായാണ്‌ കനവ്‌ ആരംഭിച്ചത്‌. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ അകന്നുനിന്ന പണിയര്‍, നായ്‌ക്കര്‍, മുള്ളുകുറുമര്‍ വിഭാഗങ്ങളില്‍പ്പെട്ടവരെ ഒന്നിച്ചു നിര്‍ത്തുക, പുറംശക്തികള്‍ അവരുടെ ആചാര അനുഷ്‌ഠാനങ്ങളെ, പൈതൃകത്തെ, കൈയ്യടക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരായ ശബ്‌ദം അവരില്‍ നിന്നു തന്നെ ഉയരുക ഇതായിരുന്നു കനവ്‌ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്‌.
കനവിന്റെ മക്കളില്‍ മൂത്തവര്‍ക്ക്‌ ഇരുപത്തിയഞ്ചോളം വയസ്സായി. ഇനി അവര്‍ക്കെന്തു കൊണ്ട്‌ അവഗണിക്കപ്പെടുന്ന, തിരസ്‌കരിക്കപ്പെടുന്ന അവരുടെ ഗോത്രങ്ങളില്‍ നിന്നും കുട്ടികളെ ദത്തെടുത്തുകൂടാ? മുതിര്‍ന്ന മക്കള്‍ ഒരാള്‍ വീതം ഒരു കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്താല്‍ കനവ്‌ മറ്റൊരു ഘട്ടത്തിലേക്ക്‌ കടക്കും. ഞാന്‍ ചെയ്‌തത്‌ ഒരു ഘട്ടം മാത്രം. അന്ന്‌ കനവ്‌ പൂര്‍ണമായിരുന്നുവെന്ന്‌ വ്യാഖ്യാനിക്കരുത്‌. ഇനിയും നിരവധി ഘട്ടങ്ങളുണ്ട്‌. അത്‌ ഇനിയും അനവധി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ടതാണ്‌. ഞാന്‍ ഒരു നിമിത്തം മാത്രം.
ഞാനിന്നും ഇവിടെ തന്നെയുണ്ട്‌. അവരില്‍ നിന്നും രണ്ട്‌ കിലോമീറ്റര്‍ ദൂരെ, നടവയലില്‍. അവിടെ വീട്ടിലിരുന്ന്‌ അവരെ ഞാന്‍ കാണുന്നു. പക്ഷേ അവരുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ല. അത്‌ ശരിയല്ല. അവര്‍ക്ക്‌ വഴിയൊരുക്കി കൊടുത്തു. വഴിയില്‍ പാതിയോളം വഴികാട്ടിയുമായി. ഇനി അവര്‍ ~ഒറ്റക്ക്‌ മുന്നേറണം. അല്ലെങ്കിലും ഏത്‌ രക്ഷിതാവിനാണ്‌ പ്രായപൂര്‍ത്തിയായ മക്കളുടെ സംരക്ഷണം പൂര്‍ണമായും ഏറ്റെടുക്കാന്‍ കഴിയുക? ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളും അറിയാവുന്നവരാണവരിലധികവും, തെക്ക്‌ കന്യാകുമാരി മുതല്‍ വടക്ക്‌ ഹിമാലയം വരെ യാത്ര ചെയ്യുന്നവര്‍. ആ അനുഭവം മാത്രം മതി അവര്‍ക്ക്‌ വെളിച്ചമേകാന്‍. അനുഭവങ്ങളിലൂടെയാണവര്‍ പഠിക്കുന്നത്‌. ഞാന്‍ എന്റെ അനുഭവങ്ങള്‍ അവര്‍ക്ക്‌ നല്‍കി. ഇനി ആ വിളക്ക്‌ അവര്‍ വരുന്ന തലമുറക്ക്‌ കൈമാറണം.
കനവില്‍ ജീവിക്കുന്നത്‌ വ്യത്യസ്‌തമായ ആദിവാസി ഗോത്രങ്ങളില്‍ ജനിച്ചവരാണ്‌. സംസ്‌കാരങ്ങളുടെ കൂടിച്ചേരലാണ്‌ അവിടെ നടക്കുന്നത്‌. അവരുടെ ജീവിത പങ്കാളിയെ അവര്‍ക്ക്‌ തന്നെ തിരഞ്ഞെടുക്കുന്നതിന്‌ തടസ്സമില്ല. നേരത്തെ ഇത്തരത്തിലുള്ള നിരവധി വിവാഹങ്ങള്‍ ഞാന്‍ തന്നെ നടത്തികൊടുത്തിട്ടുണ്ട്‌. ഇനി വേണമെങ്കില്‍ അണുകുടുംബ വ്യവസ്ഥയില്‍ വീട്‌ വെച്ചുകഴിയാം. പക്ഷേ ആ സ്ഥലം കൈമാറ്റം ചെയ്യാന്‍ കഴിയില്ല. കാരണം കനവ്‌ ഇനിയും നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്‌. കനവിലെ മക്കള്‍ക്ക്‌ അതിന്‌ കഴിയും എന്നുതന്നെ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അവരിപ്പോള്‍ മിടുക്കരാണ്‌. ഏതു പ്രതിസന്ധിയെയും അവര്‍ മറികടക്കും. എന്റെ മനസ്സ്‌ എന്നും അവര്‍ക്കൊപ്പമുണ്ടാകും. പുറത്തുനിന്നുള്ള ഏതു ഉപദേശവും നല്‍കാന്‍ ഞാന്‍ തയ്യാറുമാണ്‌. പക്ഷേ കനവിലേക്കുള്ള സ്ഥായിയായ ഒരു മടക്കം ഇപ്പോള്‍ സാധ്യമല്ല.

No comments:

Post a Comment