Monday, January 24, 2011

അനാക്കൊണ്ടയെന്ന ഭീമന്‍ പാമ്പ്‌


സാഹിത്യത്തിലും സിനിമയിലും അനാക്കൊണ്ടയെ ചിത്രീകരിച്ചിരിക്കുന്നത്‌ മനുഷ്യനെ ജീവനോടെ തിന്നുന്ന ഭയാനക ജീവിയായാണ്‌. 1997ലാണ്‌ ആദ്യമായി അനക്കൊണ്ട പരമ്പരയില്‍ പെട്ട ആദ്യ ഹോളിവുഡ്‌ സിനിമ പുറത്തിറങ്ങിയത്‌. അന്നുമുതലാണ്‌ നമ്മളില്‍ ഭൂരിഭാഗവും അനാക്കൊണ്ടയെക്കുറിച്ച്‌ അറിഞ്ഞതും. ചിന്തിച്ചതും. സാഹിത്യത്തിലും അനാക്കൊണ്ടയുടെ ചിത്രീകരണം അനുവാചകന്റെ ചങ്കിടിപ്പേറ്റുന്നതാണ്‌. മാത്യാസ്‌ ബ്രാഡ്‌ലിയുടെ `അനാക്കൊണ്ടാസ'്‌ എന്ന നോവല്‍ അതിന്‌ ഒന്നാം തരം ഉദാഹരണമാണ്‌. ഹൊറേസിയോ ഓറിഗോയുടെ ചെറുകഥയായ `ദ റിട്ടേണ്‍ ഓഫ്‌ അനക്കൊണ്ട'യും വായനക്കാരനെ ഭയചകിതനാക്കുന്നതാണ്‌. പാന്വുകളുടെ ഗണത്തിലെ ഈ രാജാധിരാജനെക്കുറിച്ച്‌ നമ്മള്‍ ഇന്ത്യക്കാര്‍ക്ക്‌ ഇത്തരത്തിലുള്ള കേട്ടറിവും കണ്ടറിവും മാത്രമേ ഉള്ളൂ. ഇവ ഇന്ത്യയില്‍ എവിടെയും ഇല്ലായെന്നര്‍ഥം. അതുകൊണ്ടു തന്നെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ മൃഗശാലാ അധികൃതരും മൈസൂരിലെ ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡനിലെ അധികൃതരും തമ്മില്‍ ഉണ്ടാക്കിയ അനക്കൊണ്ട കരാര്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്നതാണ്‌. കൊളംബോയിലെ മൃഗശാലയില്‍ അധികമുള്ള അനാക്കൊണ്ടകളെ ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡന്‌ നല്‍കാമെന്നാണ്‌ നേപ്പാളില്‍ നടന്ന മൃഗപരിപാലന സമ്മേളനത്തിനിടെ ശ്രീലങ്കയും ഇന്ത്യയും ധാരണയായത്‌. ശൈശവ ദശയിലുള്ള മൂന്ന്‌ പെണ്‍ അനക്കൊണ്ടകളടക്കം അഞ്ച്‌ അനാക്കൊണ്ടകളെ ലഭിക്കുമെന്നാണ്‌ അറിയുന്നത്‌. അഞ്ച്‌ മുതല്‍ ഏഴ്‌ അടി വരെ നീളമുള്ള അനാക്കൊണ്ടകളാണ്‌ ലഭിക്കുക. ശ്രീലങ്കയുമായി ധാരണയായ ശേഷം ഇവയെ ഇന്ത്യയിലേക്ക്‌ കൊണ്ടുവരുന്നതിനുള്ള അനുമതിക്കായി മൈസൂരിലെ മൃഗശാലാ അധികൃതര്‍ സെന്‍ട്രല്‍ സു അതോറിറ്റി ഓഫ്‌ ഇന്ത്യയെ (സി സെഡ്‌ എ) സമീപിച്ചിരിക്കയാണ്‌. സി സെഡ്‌ എയുടെ ചുവപ്പുനാടയില്‍ കുടുങ്ങിയില്ലെങ്കില്‍ അനാക്കൊണ്ട കടല്‍കടന്ന്‌ ഇന്ത്യയിലെത്തുമെന്നത്‌ തീര്‍ച്ച.
എന്നാല്‍ അനാക്കൊണ്ടക്ക്‌ ഇന്ത്യയിലെ കാലാവസ്ഥയില്‍ ജീവിക്കാന്‍ കഴിയുമോയെന്നത്‌ സംബന്ധിച്ച്‌ ചിന്തിച്ചേ മതിയാവൂ. സാധാരണയായി ഉഷ്‌ണ മേഖലാ മഴക്കാടുകളിലാണ്‌ അനക്കൊണ്ടകളെ കാണാറുള്ളത്‌. ഇവയുടെ ജീവിതപശ്ചാത്തലത്തിന്‌ തണുപ്പ്‌ കാലാവസ്ഥയാണ്‌ അഭികാമ്യം. അതുകൊണ്ട്‌ അനാക്കൊണ്ടകള്‍ മൈസൂരിലെത്തുമ്പോഴേക്കും ഇതിനായി പ്രത്യേകം കൂടുകള്‍ നിര്‍മിച്ച്‌ അവയില്‍ ശീതീകരണ ഉപകരണങ്ങള്‍ വെച്ചുപിടിക്കേണ്ടതുണ്ടെന്ന്‌ മൈസൂരിലെ ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ കെ ബി മാര്‍ക്കേണ്ടേയ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.
ഉരഗവര്‍ഗങ്ങളില്‍പെട്ട 41 സ്‌പീഷീസുകളില്‍ ഒന്നാണ്‌ അനാക്കൊണ്ട. ഇവ നാല്‌ തരത്തില്‍ കാണപ്പെടുന്നുണ്ട്‌. ഗ്രീന്‍ അനാക്കൊണ്ട, അനാക്കൊണ്ട, കോമണ്‍ അനാക്കൊണ്ട, വാട്ടര്‍ ബോ ന്നിവയാണവ. പാമ്പുകളില്‍ ഏറ്റവും വിഷാംശമുള്ളതും ഏറ്റവും നീളം കൂടിയതുമാണ്‌ അനക്കൊണ്ട. പൂര്‍ണവളര്‍ച്ചയെത്തിയ അനാക്കൊണ്ടക്ക്‌ പതിനേഴ്‌ അടി നീളവും നൂറ്‌ കിലോയലധികം തൂക്കവും ഉണ്ടാകുമെന്ന്‌ ശാസ്‌ത്രജ്ഞര്‍ അവകാശപ്പെടുന്നത്‌. പെണ്‍ അനാക്കൊണ്ടകള്‍ക്കാണ്‌ ആണ്‍ അനാക്കൊണ്ടാക്കളെക്കാള്‍ തൂക്കവും നീളവും ഉണ്ടാകുക. പ്രധാനമായും പുഴകളിലും അരുവികളിലും തടാകങ്ങളിലുമാണ്‌ ഇവ ജീവിക്കുക. മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലുമാണ്‌ ഇവയുടെ വിഹാര കേന്ദ്രം. വെള്ളത്തിനടിത്തട്ടില്‍ കിടക്കുമ്പോള്‍ പോലും പുറത്തുള്ള ജീവികളെ കാണാന്‍ കഴിയുന്നത്ര സൂക്ഷ്‌മതയുള്ളതാണ്‌ അനക്കൊണ്ടയുടെ കണ്ണുകള്‍. ഒലീവ്‌ പച്ച നിറത്തിലുള്ള തൊലി ഇര തേടുമ്പോള്‍ ഇവക്ക്‌ വളരെയധികം സഹായം ചെയ്യുന്നുണ്ട്‌. ഇരയെ കാണുമ്പോള്‍ വളരെയധികം നിശബ്‌ദത പാലിക്കാറുള്ള അനാക്കൊണ്ട അതിവേഗം അതിനെ കീഴ്‌പ്പെടുത്താറാണ്‌ പതിവ്‌. ചെറിയ ഇഴ ജന്തുക്കള്‍ മുതല്‍ ആന വരെയുള്ളതിനെ അനായാസേന കീഴ്‌പ്പെടുത്താനുള്ള ശക്തിയും ഇവക്കുണ്ട്‌.
അനാക്കൊണ്ടയുടെ ജീവിതചക്രം പത്ത്‌ മുതല്‍ മുപ്പത്‌ വര്‍ഷം വരെ നീണ്ടുനില്‍ക്കുന്നതാണ്‌. പെണ്‍ അനാക്കൊണ്ടയുടെ അണ്ഡാശയത്തില്‍ രൂപപ്പെടുന്ന മുട്ട, വിരിയാറാകുന്നത്‌ വരെ മാതാവിന്റെ ശരീരത്തില്‍ തന്നെ സൂക്ഷിക്കാറാണ്‌ പതിവ്‌. ആറ്‌ മുതല്‍ ഏഴ്‌ മാസം വരെയാണ്‌ ഗര്‍ഭധാരണം. ഒറ്റ പ്രവസത്തില്‍ പന്ത്രണ്ട്‌ മുതല്‍ എണ്‍പത്‌ വരെ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാറുണ്ട്‌. ജനിച്ചുവീഴുന്ന കുഞ്ഞു അനാക്കൊണ്ടക്ക്‌ രണ്ടടി വരെ നീളം ഉണ്ടാകും. അമ്മയാകുന്ന അനാക്കൊണ്ടയുടെ തൂക്കം പ്രസവ ശേഷം അന്‍പത്‌ ശതമാനം വരെ കുറയാറുണ്ട്‌. ജനിച്ച്‌ ആദ്യ ഘട്ടങ്ങളില്‍ വേഗത്തില്‍ വളരുന്ന അനാക്കൊണ്ട ക്കുഞ്ഞുങ്ങളുടെ വളര്‍ച്ച പിന്നീട്‌ മന്ദഗതിയിലാകും.. നല്ലൊരു മരം കയറ്റക്കാരനും കൂടിയാണ്‌ അനാക്കൊണ്ട. ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ അരുവികളുടെ തീരത്തുള്ള മരങ്ങളില്‍ ഇത്തരം കാഴ്‌ചകള്‍ നിത്യസംഭവമാണ്‌. വലുപ്പം കാരണം കരയിലൂടെ വളരെ പതുക്കെ അലസമായി സഞ്ചരിക്കാന്‍ മാത്രമേ അനാക്കൊണ്ടക്ക്‌ സാധിക്കൂ.
അനാക്കൊണ്ടകള്‍ മനുഷ്യരെ തിന്നുമെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാല്‍ ഇത്‌ ശരിയാണെന്ന്‌ ഇതുവരെ തെളിഞ്ഞിട്ടില്ലെന്ന്‌ 1992മുതല്‍ അനാക്കൊണ്ടകളെക്കുറിച്ച്‌ പഠനം നടത്തുന്ന വെനിസ്വേലക്കാരനായ ശാസ്‌ത്രജ്ഞന്‍ ഡോക്‌ടര്‍ ജീസസ്‌ എ റിവാസ്‌ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. ഇരകളുടെ ശിരസ്സ്‌ ഭാഗം ആദ്യം വിഴുങ്ങുകയെന്നതാണ്‌ അനാക്കൊണ്ടകളുടെ രീതി. ഇവയുടെ ദഹനപ്രക്രിയ വളരെ പതുക്കെ മാത്രമേ നടക്കൂ. വലുതായി എന്തെങ്കിലും ഭക്ഷിച്ചാല്‍ ഒരു വര്‍ഷം വരെ അനാക്കൊണ്ടകള്‍ ഇര തേടാറില്ലത്രേ.
35 മുതല്‍ 40 വരെ അടി നീളമുള്ള അനാക്കൊണ്ടകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇതിനെ ബലപ്പെടുത്തുന്ന തെളിവുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ട്‌ തന്നെ 30ലധികം അടി നീളമുള്ള അനാക്കൊണ്ടകളെ പിടിച്ചുനല്‍കുന്നവര്‍ക്ക്‌ 50,000 യു എസ്‌ ഡോളര്‍ വരെ സമ്മാനമായി നല്‍കുമെന്ന്‌ വിവിധ രാജ്യങ്ങളിലെ മ്യൂസിയങ്ങള്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ ഇതുവരെ ആരും മുന്നോട്ട്‌ വന്നിട്ടില്ല. ഇതുവരെ ലഭിച്ച അനാക്കൊണ്ടകളുടെ സ്‌പെസിമെനുകളില്‍ 18.1 അടി നീളമുള്ള പെണ്‍ അനാക്കൊണ്ടയെ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇതിന്‌ 97.5 കിലോ ഗ്രാം തൂക്കം വരും.
തെക്കേ അമേരിക്കയുടെ കിഴക്കന്‍ രാജ്യങ്ങളായ കൊളംബിയ, വെനിസ്വേല, ഗനിയ, ഇക്വഡോര്‍, പെറു, ബൊളീവിയ, ബ്രസീല്‍, ട്രിനിഡാഡ്‌ ദ്വീപ്‌ എന്നിവിടങ്ങളിലാണ്‌ അനാക്കൊണ്ടകള്‍ ധാരാളമായി കാണുന്നത്‌. വിവിധ രാജ്യങ്ങളിള്‍ വിവിധ പേരുകളിലാണ്‌ ഇവ അറിയപ്പെടുന്നത്‌. തെക്കേ അമേരിക്കയിലും സ്‌പെയിനിലും `ബുള്‍ കില്ലര്‍` എന്നര്‍ഥം വരുന്ന `മാത- തോറ' എന്ന സ്‌പാനിഷ്‌ പേരിലാണ്‌ അനാക്കൊണ്ട അറിയപ്പെടുന്നത്‌. `മദര്‍ ഓഫ്‌ ദി വാട്ടര്‍' എന്ന അര്‍ഥം വരുന്ന `യാകുമാമ' എന്ന പേരിലാണ്‌ പെറുവിയന്‍ അമാസോണ്‍ നിവാസികള്‍ അനക്കൊണ്ടയെ വിളിക്കുന്നത്‌. ഇവിടെയുള്ള കാട്ടുജാതിക്കാര്‍ `വാട്ടര്‍ പീപ്പിള്‍' എന്ന അര്‍ഥം വരുന്ന `യാക്കുര്‍നാസ്‌' എന്നാണിതിന്‌ പേരിട്ടിരിക്കുന്നത്‌.
പാമ്പുകളിലെ ഈ കൂറ്റന്‍ താരത്തിന്റെ സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇവയിപ്പോള്‍ വംശനാശ ഭീഷണി നേരിടാന്‍ പോകുകയാണ്‌. മഴക്കാടുകളുടെ നശീകരണം തന്നെ കാരണം. തൊലിക്ക്‌ വേണ്ടിവേട്ടയാടുന്നതും ഇവയുടെ വംശനാശത്തിന്‌ കാരണമാകുന്നുണ്ട്‌. തെക്കെ അമേരിക്കയില്‍ അനാക്കൊണ്ടയെ വാണിജ്യാവശ്യങ്ങള്‍ക്ക്‌ വേണ്ടി പിടിക്കുന്നത്‌ നിയമപരമായി തടഞ്ഞിട്ടുണ്ട്‌. പരീക്ഷണത്തിനു വേണ്ടിയും വിവിധ രാജ്യങ്ങളിലെ മ്യൂസിയങ്ങളിലേക്ക്‌ കയറ്റി അയക്കുന്നതുമാണ്‌ നിരോധിച്ചിരിക്കുന്നത്‌. എന്നാല്‍ തൊലിക്ക്‌ വേണ്ടി വര്‍ഷം തോറും ആയിരക്കണക്കിന്‌ അനാക്കൊണ്ടകളെയാണ്‌ തെക്കേ അമേരിക്കയില്‍ കൊല്ലുന്നത്‌. ഇതിനെതിരെ വിവിധ പരിസ്ഥിതി- വന്യജീവി സംരക്ഷണ സംഘടനകള്‍ രംഗത്ത്‌ വന്നിട്ടുള്ളതാണ്‌ ഏക ആശ്വാസം. അനാക്കൊണ്ടയുടെ സംരക്ഷണം ഉറപ്പ്‌ വരുത്തുന്നതിന്‌ ഇനിയും അവബോധം ആവശ്യമാണ്‌. അല്ലെങ്കില്‍ പാന്വുകളുടെ ലോകത്തെ ഈ സര്‍വാധികാരി എന്നെന്നേക്കുമായി കാലം ചെയ്‌തേക്കും.

No comments:

Post a Comment