Friday, December 4, 2009


ഒരു കനവിന്റെ രണ്ടാം കാലം

കാപ്പി തോട്ടത്തിലൂടെയുള്ള ചെമ്മണ്‍പാത ചെന്നെത്തുന്നത്‌ ഒരു പച്ച മനുഷ്യന്റെ സ്വപ്‌ന ഭൂമിയിലാണ്‌. മണ്ണിന്റെ മക്കളുടെ ഗുരുകുലാശ്രമം. 1993ല്‍ എഴുത്തുകാരനും മനുഷ്യ സ്‌നേഹിയുമായ കെ ജെ ബേബിയുടെ സ്വപ്‌ന സാക്ഷാത്‌കാരമായി പിറവിയെടുത്ത കനവ്‌. സ്വന്തം പാട്ടിലും പൈതൃകത്തിലും നിന്ന്‌ ഊര്‍ജം ആവാഹിച്ച, അടിമകളല്ലാത്ത മണ്ണിന്റെ മക്കളുടെ ഒരു സ്വതന്ത്ര ലോകം!
വീണ്ടും കനവിലെത്തുമ്പോള്‍ കനവിന്‌ ചേരാത്ത മേല്‍ക്കുപ്പായമായി കുറ്റിക്കാടുകളും, മഴമേഘങ്ങള്‍ പെയ്‌തിറങ്ങിയ കുണ്ടും കുഴിയും നിറഞ്ഞ ചെമ്മണ്‍ പാതയും. വസന്തം എവിടെയോ പോയ്‌ മറഞ്ഞിരിക്കുന്നു. ശരിയാണ്‌ ഈ സമാന്തര വിദ്യാഭ്യാസ വിപ്ലവം തുടങ്ങി വെച്ച, കനവിന്റെ ആത്മാവായ ബേബി മാമന്‍ ഇന്ന്‌ ഇവിടെയില്ല. ഈ ഗുരുകുല വിദ്യാലയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഇവിടെ പഠിച്ചുവളര്‍ന്ന മുതിര്‍ന്ന മക്കളെ ഏല്‍പ്പിച്ച്‌ മാമന്‍ ഇവിടെ നിന്നും പടിയിറങ്ങി.
കനവിന്റെ മുറ്റത്തെത്തുമ്പോള്‍ ടേപ്പ്‌ റിക്കോര്‍ഡറില്‍ നിന്നും ഒരു മധുര ഗാനം അലയടിക്കുന്നുണ്ടായിരുന്നു;
``മഴയും കുളിരും വന്നു
പുതപ്പിനായി കരഞ്ഞു
വിറകും തീയും തന്നു..
തുപ്പാക്കാലം വന്നു
കാടു കയറി ഞങ്ങള്‍
തേനു കൊടുത്തു മാമന്‍
കള്ളുകുടിച്ചു വന്നൂ..''
മുറ്റത്തിരുന്ന്‌ കളിക്കുന്ന കുട്ടികള്‍ പാട്ടിനൊത്ത്‌ താളം ചവിട്ടുന്നു. പുറത്തൊരാള്‍ വന്നതൊന്നും അവര്‍ അറിഞ്ഞിരുന്നില്ല. അവര്‍ പാട്ടിന്റെ താളത്തില്‍ നൃത്തം ചവിട്ടുകയാണ്‌. പക്ഷേ അവരെ സൂക്ഷ്‌മമായി നോക്കിയപ്പോള്‍ എന്തോ ഒരു വല്ലായ്‌മ തോന്നി
മുറ്റത്ത്‌ കളിക്കുന്ന അശ്വതി, വിഷ്‌ണു, ശിവന്‍, വിനീഷ്‌ എന്നിവരുടെ കാലിലും കൈയ്യിലും ചൊറി പിടിച്ച്‌ വ്രണമായിരിക്കുന്നു. ചോരയും ചലവും ഒലിച്ചിറങ്ങുന്നു. എന്നിട്ടും അവര്‍ പാട്ടിനൊത്ത്‌ അറിയാതെ ചുവടുവെക്കുന്നു. ഇവര്‍ കനവിലെ കുട്ടികളാണ്‌. അസുഖമായതിനാല്‍ കുറച്ച്‌ ദിവസങ്ങളായി സ്‌കൂളില്‍ പോയിട്ടില്ല.
വിറക്‌ വെട്ടുകയായിരുന്ന ആലപ്പുഴകാരനായ സുനില്‍ അടുത്തേക്ക്‌ വന്നു. ഞങ്ങളെ സ്‌നേഹത്തോടെ ലൈബ്രറിയിലേക്ക്‌ ക്ഷണിച്ചു. വഴി മുഴുവന്‍ വൃത്തി ഹീനമായി കിടക്കുന്നതായി തോന്നി. ലൈബ്രറിക്ക്‌ മുന്നില്‍ ഒരു താമരക്കുളം. പക്ഷേ അതില്‍ അഴുക്കുകള്‍ നിറഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക്കുകളും പേപ്പറുകളും കുപ്പികളും പൊങ്ങി കിടക്കുന്നു. പാതികൂമ്പിയ ആമ്പലുകള്‍ ഉറക്കം തൂങ്ങുന്നതുപോലെ. കുളത്തിന്റെ തീരത്ത്‌ കുഞ്ഞിനെ പ്രാണരക്ഷാര്‍ഥം മാറോട്‌ ചേര്‍ത്ത്‌ പിടിച്ച ഒരു അമ്മയുടെ ശില്‍പ്പം ഉണ്ട്‌. വിദൂരതയിലേക്ക്‌ കണ്ണുനട്ടിരിക്കുന്ന ഒരമ്മ.
``അത്‌ ബേബി മാമന്റെ സുഹൃത്ത്‌ ഉണ്ടാക്കിയതാ. പേര്‌ ഞാനോര്‍ക്കുന്നില്ല.''- സുനില്‍ പറഞ്ഞു.
ലൈബ്രറിയുടെ വരാന്തയില്‍ ഞങ്ങളെയും പ്രതീക്ഷിച്ച്‌ ഇപ്പോഴത്തെ മാനേജിംഗ്‌ ട്രസ്റ്റി ഇരുപത്തിനാലുകാരനായ സന്തോഷ്‌. പതിമൂന്ന്‌ വയസ്സുള്ളപ്പോഴാണ്‌ സന്തോഷ്‌ കനവിലെത്തിയത്‌. വീട്‌ നടവയിലെ നെയ്‌ക്കുപ്പയില്‍. അവനും ചിപ്രനും പേപ്പറുകള്‍ വെട്ടുകയായിരുന്നു. അടുത്ത വര്‍ഷത്തെക്കുള്ള കലണ്ടര്‍ തയ്യാറാക്കുകയായിരുന്നു അവര്‍. ``ചിപ്രന്‍ മനോഹരമായി ചിത്രം വരക്കും. ബംഗളൂരുവില്‍ പോയി ചിത്രകല അഭ്യസിച്ചിട്ടുണ്ട്‌. ബേബി മാമന്റെ സുഹൃത്ത്‌ സി എഫ്‌ ജോണാണ്‌ ഗുരു. 2010ലേക്കുള്ള കനവിന്റെ കലണ്ടറില്‍ ചിത്രം വരക്കുന്നത്‌ ചിപ്രനാണ്‌. ഇവന്‌ കുറെ സമ്മാനങ്ങള്‌ കിട്ടിയിട്ടുണ്ട്‌''- സന്തോഷ്‌ പറഞ്ഞു. ചിപ്രന്‍ താന്‍ തയ്യാറാക്കിയ മനോഹരമായ കലണ്ടറുകള്‍ ഞങ്ങളെ കാണിച്ചു. ``മുഴുവന്‍ പ്രിന്റിംഗും കഴിഞ്ഞിട്ടില്ല. ബാക്കി പ്രസ്സിലാ ഉള്ളത്‌''- ചിപ്രന്‍ പറഞ്ഞു.
ചിപ്രന്‍ നാലാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ. സന്തോഷടക്കമുള്ള മുഴുവന്‍ മൂത്ത മക്കളും നാലാം ക്ലാസ്‌ വരെയേ പഠിച്ചിട്ടുള്ളൂ. എന്നാല്‍ ഇംഗ്ലീഷ്‌ എഴുതാനും വായിക്കാനും അറിയാം. ഇത്‌ ഏറെയും സ്വാഭാവികമായി ഹൃദ്യസ്ഥമാക്കിയതാണ്‌.
ബേബി മാമന്‍ കനവ്‌ വിട്ടുപോയതിന്‌ ശേഷം സാമ്പത്തികം വലിയ പ്രശ്‌നമാകുന്നുണ്ടെന്ന്‌ സന്തോഷ്‌ പറഞ്ഞു. കനവിന്റെ ആറേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്ന നെല്ല്‌, തെങ്ങ്‌, കവുങ്ങ്‌, കപ്പ, പച്ചക്കറി എന്നിവയില്‍ നിന്നും ലഭിക്കുന്ന വരുമാനമാനത്തിലൂടെയാണ്‌ കാര്യമായും ഇപ്പോള്‍ ചെലവ്‌ നടത്തിക്കൊണ്ടു പോകുന്നത്‌. കൂടാതെ അഞ്ചു പശുക്കളും ആറ്‌ കോഴികളും ഒരു ആടും. മാസംപ്രതി മൂവായിരം രൂപ ഭക്ഷണ ചെലവ്‌ വരും. പരിപാടികള്‍ നേരത്തെയുണ്ടായിരുന്നതു പോലെ ഇപ്പോള്‍ ഇല്ല. വല്ലപ്പോഴും കിട്ടുന്ന പരിപാടികള്‍. അതില്‍ പലതും കേരളത്തിന്‌ പുറത്താണ്‌ നടക്കുന്നത്‌.
ബേബി മാമനെക്കുറിച്ച്‌ പറയുമ്പോള്‍ മക്കള്‍ക്ക്‌ നൂറു നാക്കാണ്‌. അപ്പോള്‍ അവരുടെ കണ്ണുകളില്‍ വാത്സല്യവും സ്‌നേഹവും ഊറി വരുന്നു.
``ബേബി മാമനുള്ളപ്പോള്‍ സുഖമായിരുന്നു. ഇവിടെ ധാരാളം പേര്‍ വരുമായിരുന്നു. ധാരാളം പരിപാടികള്‍ കിട്ടുമായിരുന്നു. ബേബി മാമന്‍ തിരിച്ചുവരണം. ഞങ്ങളുടെ കൂടെ ബേബി മാമന്‍ വേണം''- ഇരുപത്തിനാലുകാരിയായ മിനി പറയുന്നു. മിനിയുടെ വീട്‌ നടവയലിനടുത്ത്‌ നെയ്‌ക്കുപ്പയിലാണ്‌. ആഴ്‌ചയില്‍ ഒരിക്കല്‍ മാത്രമാണ്‌ വീട്ടില്‍ പോകുന്നത്‌. കുട്ടികള്‍ക്ക്‌ പാട്ടും ഡാന്‍സും പഠിപ്പിക്കുന്നു. കല്യാണം, വീട്‌, കുടുംബം എന്നിവയൊന്നും മിനിയുടെ മനസ്സില്‍ ഇപ്പോഴില്ല.
``ബേബി മാമനോട്‌ ഞങ്ങള്‍ക്ക്‌ പിണക്കമൊന്നുമില്ല. ഞങ്ങള്‍ വലുതാകുമ്പോള്‍ കനവിനെ ഞങ്ങളെ ഏല്‍പ്പിച്ച്‌ പോകുകയെന്നതായിരുന്നു മാമന്റെ സ്വപ്‌നം. അത്‌ ഒരു വര്‍ഷം മുന്‍പ്‌ പ്രാവര്‍ത്തികമാക്കി മാമന്‍ പോയി. പക്ഷേ ഇപ്പോഴും വിളിക്കാറുണ്ട.്‌ കാര്യങ്ങള്‍ തിരക്കാറുണ്ട്‌''- മാനേജിംഗ്‌ ട്രസ്റ്റി സന്തോഷ്‌ പറഞ്ഞു.
കനവിന്റെ സമീപ പ്രദേശങ്ങളിലുള്ള പണിയ, നായ്‌ക്ക, മുള്ളുകുറുമ വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ്‌ ഇവിടെ പഠിക്കാനെത്തുന്നത്‌. ബേബി മാമന്‍ പോയതിനു ശേഷം പുതിയ കുട്ടികളുടെ വരവ്‌ കുറവാണ്‌. പുതിയവരെ സ്‌കൂളില്‍ വിട്ട്‌ പഠിപ്പിക്കുന്നു. ഇപ്പോള്‍ ആകെ മുപ്പത്‌ പേരാണ്‌ ഇവിടെയുള്ളത്‌. ഭക്ഷണവും താമസവും സൗജന്യമാണ്‌ . ആഴ്‌ചകളില്‍ കുട്ടികള്‍ക്ക്‌ വീട്ടില്‍ പോകാം. വിളവെടുപ്പ്‌ കാലമാകുമ്പോള്‍ അവരുടെ മാതാപിതാക്കളും സഹായിക്കാനെത്തും.
കനവിലെ പഠനം തികച്ചും വ്യത്യസ്‌തമാണ്‌. അധ്യാപകനില്ലാത്ത ഗുരുകുലമാണിത്‌. അനുഭവം തന്നെ ഗുരു. ഓരോ ദിവസവും ഗ്രൂപ്പ്‌ വര്‍ക്കായി കാര്യങ്ങള്‍ നടക്കുന്നു. ഒരു ഗ്രൂപ്പ്‌ പാചകത്തില്‍ മുഴുകുമ്പോള്‍ മറ്റൊരു ഗ്രൂപ്പ്‌ കൃഷി ചെയ്യുകയോ കന്നുകാലി വളര്‍ത്തുകയോ ആകും. ചെറുതിലേ കുട്ടികളുടെ താത്‌പര്യം തൊട്ടറിഞ്ഞ്‌ അവരവരുടെ ഇടങ്ങളിലെത്തിക്കുക എന്നതായിരുന്നു ബേബിയുടെ ആശയം. ഈ ആശയം പ്രാവര്‍ത്തികമായതിന്‌ ഉദാഹരണമാണ്‌ ചിപ്രനിലെ ചിത്രകാരനും സന്തോഷിലെ ശില്‍പ്പിയും സജിയിലെ ഫിലിം എഡിറ്ററും. കുറേപ്പേര്‍ ഇപ്പോള്‍ ബംഗളൂരുവിലും തിരുവനന്തപുരത്തെ കല്ലാറിലുമായി ആയൂര്‍വേദം അഭ്യസിക്കുന്നു. ചിലര്‍ തമിഴ്‌നാട്ടില്‍ ശില്‍പ്പകല അഭ്യസിക്കുന്നു. ഇപ്പോള്‍ സാമ്പത്തികം വലിയ പ്രശ്‌നമായതു കൊണ്ട്‌ ആരെയും ഉപരി പഠനത്തിന്‌ അയക്കുന്നില്ലെന്ന്‌ സന്തോഷ്‌ പറഞ്ഞു. എന്നാല്‍ ബേബി മാമന്‍ ഉയര്‍ത്തിപ്പിടിച്ച ആശയും ആശയവും നെഞ്ചോടമര്‍ത്തിയാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും സന്തോഷ്‌ പറയുന്നു. കനവിലെ വിശാലമായ ലൈബ്രറി ഹാള്‍. ആയിരക്കണക്കിന്‌ പുസ്‌തകങ്ങള്‍ ഇവിടെ തരംതിരിച്ച്‌ വെച്ചിരിക്കുന്നു. പക്ഷേ അതില്‍ പലതും വാരിവലിച്ചിട്ട നിലയിലാണുള്ളത്‌. ബേബി മാമന്‍ പോയപ്പോള്‍ കനവിന്‌ നഷ്‌ടപ്പെട്ടത്‌ അടുക്കും ചിട്ടയുമാണെന്ന്‌ ചിപ്രന്‍ സമ്മതിക്കുകയും ചെയ്യുന്നു.
``ഞങ്ങളില്‍ ഭൂരിഭാഗവും സമപ്രായക്കാരാണ്‌. ആരും തെറ്റു ചെയ്യാറില്ല. പക്ഷേ നിയന്ത്രിക്കാന്‍ ആരെങ്കിലുമൊക്കെ വേണം. സമപ്രായക്കാരായതിനാല്‍... എന്തോ ഒന്നും ശരിയാകുന്നില്ല''- ചിപ്രന്‍ പറഞ്ഞു.
ചിപ്രന്‍ പറഞ്ഞത്‌ ശരിയാണ്‌. ഇപ്പോഴത്തെ കനവ്‌ നേരത്തെയുള്ളതിന്റെ നിഴലെന്നേ പറയാന്‍ പറ്റൂ. വൃത്തിഹീനമായ അന്തരീക്ഷം. അയലിലും ജാലക കമ്പിയിലും അലസമായിക്കിടക്കുന്ന ഉടുവസ്‌ത്രങ്ങള്‍. പുസ്‌തകങ്ങള്‍. മാറാല തൂങ്ങിയ മേല്‍ക്കൂരകള്‍, നരക്കാന്‍ ബാക്കിയില്ലാത്ത ചുമരുകള്‍. എങ്കിലും നാളെയെക്കുറിച്ച്‌ ഈ മക്കള്‍ക്ക്‌ കനവുകളുണ്ട്‌.
1975കളില്‍ നാടക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ്‌ ബേബി ആദിവാസികളുടെ ജീവിതത്തിലേക്ക്‌ ഇറങ്ങിവന്നത്‌. നടവയലിലെ ബേബിയുടെ വീട്ടില്‍ നാടുഗദ്ദിക നാടകം റിഹേഴ്‌സല്‍ നടക്കുമ്പോള്‍ കാണാന്‍ വന്നിരുന്ന ആദിവാസികളെ അഭിനയിപ്പിച്ചും അവരുടെ മക്കള്‍ക്ക്‌ പാട്ടുപാടിക്കൊടുത്തും ചുറ്റുപാടുകളെ ക്കുറിച്ച്‌ പറഞ്ഞുകൊടുത്തുമാണ്‌ ബേബി കനവിന്റെ പ്രഥമ രൂപം തുടങ്ങുന്നത്‌. 1993ല്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ്‌താര്‍ എന്ന സംഘടനയുടെ ചീങ്ങോട്ടുള്ള ആറേക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തനം തുടങ്ങി. പിന്നീട്‌ ആ ഭൂമി സ്വന്തമായി വാങ്ങി. കനവില്‍ എട്ടു വര്‍ഷക്കാലത്തിന്‌ മുകളില്‍ താമസിച്ചു പഠിച്ചിരുന്ന ഇരുപത്‌ മക്കളുടെ പേരില്‍ ട്രസ്റ്റുണ്ടാക്കി, ഭൂമി അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തു. അനുഭവം ഗുരു എന്ന ആശയത്തില്‍ ഗുരുകുല വിദ്യാഭ്യാസ രീതിയിലുള്ള ചിട്ടവട്ടങ്ങളില്‍ ആരംഭിച്ച കനവില്‍ അന്ന്‌ 38 കുട്ടികളായിരുന്നു. കൂട്ടായി ബേബിയുടെ ഭാര്യ ഷെര്‍ളി ടീച്ചറും. അവരുടെ മക്കളായ ശാന്തിയും ഗീഥിയും കനവിലെ മക്കള്‍ക്കൊപ്പം തന്നെ കഴിഞ്ഞു. പിന്നീടുള്ള നാള്‍വഴികളില്‍ പരിഷ്‌കാരം ചവിട്ടിമെതിച്ച കാടിന്റെ മക്കളുടെ ഭാഷയും കലയും ആചാരങ്ങളും ജൈവികമായി തളിര്‍ക്കുന്ന കാഴ്‌ചയായിരുന്നു കനവിന്റെ ക്യാന്‍വാസിലൂടെ തെളിഞ്ഞത്‌. അത്‌ ചരിത്രം. ഇന്ന്‌ കാര്യങ്ങളെല്ലാം വ്യത്യസ്‌തമാണ്‌. ഏതോ ഒരു വിഷാദം കനവിനെ ബാധിക്കുന്നുവോ എന്നു തോന്നും.
സന്തോഷ്‌ എന്നെയും കൂട്ടി ലൈബ്രറി ഹാളിലേക്ക്‌ കയറി. തറയില്‍ ഒരു രണ്ടു വയസ്സുകാരന്‍ ഉറങ്ങുന്നു. സത്‌ലജ്‌. ഇവനാണ്‌ കനവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. ഇവനെ കനവിന്റെ `സ്വന്തം പുത്രന്‍' എന്നുവിളിക്കാം. ഇവന്റെ അച്ഛന്‍ സന്തോഷും അമ്മ ലീലയും ഇവിടെ പഠിച്ച്‌ വളര്‍ന്നവരാണ്‌. പ്രണയമായിരുന്നു. ഇരു വീട്ടുകാരും എത്തിര്‍ത്തില്ല. രണ്ടര വര്‍ഷം മുന്‍പ്‌ ആചാര പ്രകാരം സന്തോഷ്‌ ലീലയുടെ കഴുത്തില്‍ മിന്നുകെട്ടി. സന്തോഷ്‌ ഇപ്പോള്‍ മാനേജിംഗ്‌ ട്രസ്റ്റിയാണ്‌.

Wednesday, November 11, 2009


നമുക്കിടയില്‍ പറയാതെ പോകുന്നത്‌

നമുക്കിടയില്‍ പറയാതെ പോകുന്നതൊന്നുണ്ട്‌
ഒരു കടല്‍, ആകാശം.
എന്‍ മൊഴികള്‍ക്ക്‌ നീ കാതോര്‍ത്തിരിക്കുമ്പോഴും
നിന്‍ മഴനൂല്‍ കനവുകള്‍ ഞാനറിയുമ്പൊഴും
നമുക്കിടയിലുണ്ടൊരു സൂര്യന്‍,
ചില നേരങ്ങളില്‍ നാമറിയുന്നണ്ടതിന്‍ ചൂടൂം വെട്ടവും
എന്നിട്ടും നാം പറയാതെ ബാക്കിവെക്കുന്നതൊന്നുണ്ട്‌.

ഒരു പാഴ്‌ഭൂമിയായ്‌ നീയെരിഞ്ഞ
നേരങ്ങളിലെന്‍ കാതില്‍ പതിഞ്ഞ നിന്‍
കൊലുസിന്റെ ഗദ്‌ഗദം...
ഒടുവിലാ നിശാഗന്ധി ചുവട്ടിലായ്‌
ഞാന്‍ നിന്നെയറിഞ്ഞനാള്‍തൊട്ടു
നാം പറയാതെ പോകുന്നതൊന്നുണ്ട്‌.
നീയറിയാതെ ഞാന്‍ നിന്നെയറിഞ്ഞപ്പൊഴും
മൊഴിയാതെ നീ എന്നിലേക്കടുത്തപ്പൊഴും
അരുതെന്നു ചൊന്നില്ല നീ;
നിനച്ചതുമില്ല ഞാന്‍.

നിന്റെ രാത്രികള്‍ കണ്ണുനീര്‍
തുളുമ്പുവതെന്തിന്‌ ?
പകല്‍ കിനാവില്‍ തെളിയുന്ന ഇരുളിനെ
ഭയക്കുവതെന്തിന്‌ ?
മുക്കുയെന്‍ ഹൃദയരക്തത്തില്‍
നിന്റെയാ കഞ്ചന തൂലിക
പൊഴിയാതിരിക്കട്ടെ ശേഷിക്കുമാ
നിശാഗന്ധിമൊട്ടുകള്‍.

പകല്‍ പെയ്‌തിറങ്ങുമ്പൊഴും
ചാരമാവുമ്പൊഴും
എന്നിലണയാതെ നില്‍ക്കുന്നു
നീയാം കനലുകള്‍.
നിനക്ക്‌ പറയുവാനുള്ളതാ മിഴിസാഗരത്തിലുണ്ട്‌
എനിയ്‌ക്ക്‌ പറയാനുള്ളതീ മുഷ്‌ടിതന്‍ തുമ്പിലും
അതിനാല്‍ പറയാതെ പറയുന്നു നാം
പറയുവാനുള്ളത്‌.

Monday, November 9, 2009


ആദിപാപം

ആദിപാപം നിന്നില്‍ തുടങ്ങി
നിന്നിലൂടെന്നിലൂടെ പിച്ചവെച്ചിന്ന്‌
നിന്നെയും തേടി യാത്ര തുടരുന്നു...!

Monday, November 2, 2009


+2 സി ക്ലാസിലേക്ക്‌ നോക്കൂ. എ ബി സി പബ്ലിക്കേഷന്‍സിന്റെ മാത്‌്‌സിന്റെ വിശുദ്ധ ഗ്രന്ഥവുമായി സീറോ ബാബു കടന്നുവരുന്നു. ലിമിറ്റ്‌ ടെന്‍സ്‌ ടു സീറോ. ഇപ്പോള്‍ അടുത്ത പറമ്പില്‍ മേയാന്‍ വിട്ട പശു കരഞ്ഞുകൊണ്ടേയിരിക്കുന്നു. പശുവിനെന്ത്‌്‌ ലിമിറ്റ്‌ ടെന്‍സ്‌ ടു സീറോ. പുല്ലുള്ള ഏതു പറമ്പിന്റെ വേലിയും അതു തകര്‍ക്കും. ഈ മാഷ്‌ക്കിണ്ടോ അതു മനസിലായിക്ക്‌്‌.

സുവോളജി ലാബില്‍ വട്ടമിട്ടുപറക്കുന്ന കൂറകളുടെ ആത്മാക്കള്‍ക്ക്‌ ഇടയിലിരുന്ന്‌ ചത്തുവീര്‍ത്ത തവളയെ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഷീജ ടീച്ചര്‍. ബോട്ടണി ലാബ്‌ തുറന്നു കിടപ്പാണ്‌. അവിടെ ആ ഇരുണ്ട മൂലയിലിരുന്ന്‌ ആബിദ ടീച്ചറും അജിത്‌ മാഷും വാഗ്വാദത്തിലാണ്‌. കൊഴിഞ്ഞു വീഴുന്ന ഇലകളുടെ ഗുരുതാക്വാര്‍ഷണ ബലമാണ്‌ വിഷയം. സംശയാലുക്കളായ ചില പിള്ളേര്‌ അവിടേക്ക്‌ ഒളിഞ്ഞുനോക്കുന്നുണ്ട്‌.

കെമിസ്‌ട്രി ലാബില്‍ അട്ടപ്പാടി സാര്‍ ചന്ദ്രനിലെ ജലം എച്ച്‌ 2 ഒ തന്നെയാണോയെന്ന്‌ പരിശോധിക്കുന്നു. അടുത്തിരിക്കുന്ന ബ്യൂഗറില്‍ നിന്ന്‌ എ വൈറ്റ്‌ പ്രെസിപിറ്റേറ്റ്‌ ഈസ്‌ ഫോമ്‌ഡ്‌. അട്ടപ്പാടി ഞെട്ടിത്തിരിഞ്ഞ്‌ ബ്യൂഗറിനടുത്തേക്ക്‌....

ഹിന്ദി ക്ലാസില്‍ കബീര്‍ കാ ദോഹ ഹിന്ദുസ്ഥാനി ക്ലാസിക്കില്‍ റീന ടീ്‌ച്ചറുടെ സ്വരം. പക്ഷേ അവിടെ സംഗതി പോര. കബീര്‍ കാ ദോഹയാണോ? കബീര്‍ കി ദോഹയാണോയെന്ന്‌ തര്‍ക്കം നടത്തുന്ന ആസ്ഥാന മഹാകവി ഹൃദ്യയെയും ബബ്‌്‌ലൂവിനെയും കാണാം. പുറകിലെത്തെ ബഞ്ചില്‍ നിന്നു ഏതോ ഒരുമ്പെട്ട ഹിന്ദി ശിഷ്യന്‍ റീന ടീ്‌ച്ചറെ ലക്ഷ്യമിട്ട്‌ പറത്തിയ ഏറോ പ്ലെയിന്‍ മുന്നില്‍ ഇരുന്ന്‌ ഉറക്കം തൂങ്ങുന്ന രോഷ്‌ണി വല്യമ്മയുടെ തലയില്‍ ലാന്‍ഡ്‌ ചെയ്യുന്നു... ക്ലാസില്‍ പൊട്ടിച്ചിരി.....

മലയാളം വാദ്യാരുടെയും രമണി ടീ്‌ച്ചറുടെയും പിന്നാലെയാണ്‌ പി ജിയുടെ ലോകം. മലയാള കവിതയില്‍ പ്രണയത്തിന്റെ ഉപ്പുണ്ടെന്നാണ്‌ പാവം ജിജീഷ്‌ പി ജിയുടെ വാദം. പാവം ലിജിന വല്യമ്മയും ഉറുദുവെടുത്ത സഫീറും സംസ്‌്‌കൃതമെടുത്ത സി ആര്‍ പി ഷിബിലും കേള്‍ക്കേണ്ട.

വിശാലമായ ഗ്രൗണ്ടിന്റെ അങ്ങേതലക്കലുള്ള ആല്‍മരത്തിന്റെ ചുവട്ടിലിരുന്ന്‌ പട്ടം പറത്തുന്ന (ദ കൈറ്റ്‌്‌ മേക്കര്‍)ആംഗ്രേസി ടീ്‌ച്ചര്‍ നിസാര്‍ മാസ്റ്റര്‍. എന്നാല്‍ മാഷ്‌്‌ പറത്തുന്നത്‌ പട്ടമല്ല. അതൊരു രാഷ്ട്രീയ പാര്‍്‌ട്ടിയുടെ കൊടിയാണെന്നാണ്‌ അങ്ങ്‌ ദൂരെ ക്ലാസില്‍ കയറാതെ കറങ്ങി നടക്കുന്ന സഖാവ്‌ നക്കീരനും ലീഡര്‍ നിജീഷും പറയുന്നത്‌. അവിടെ ആകാശത്തെ കൊമറ്റുകളെ പറ്റി സംസാരിക്കുന്ന സതി ടീച്ചറെയും കാണാം. പണ്ട്‌്‌ പണ്ട്‌ വളരെ പണ്ട്‌്‌ അങ്ങേതോ ആകാശഗംഗയില്‍ നിന്ന്‌ വന്നു വീണ കൊമ്മറ്റിന്റെ കഷ്‌ണം കൊണ്ടാണത്രെ ഭൂമിയില്‍ നിന്ന്‌ ദിനോസറുകള്‍ കാലം ചെയ്‌തതെന്നാണ്‌ ടീ്‌ച്ചറുടെ വാദം. ഈശ്വരാ.. എന്തെല്ലാം സഹിക്കണം ഒന്നു പഠിക്കാന്‍......

വീണ്ടും ക്ലാസ്‌്‌ റൂമിലേക്ക്‌ ലീഡര്‍ പാട്ട രാജീവന്‍ പാട്ടയുമെടുത്ത്‌ രംഗത്തുണ്ട്‌. ബോര്‍ഡ്‌ മയക്കാന്‍ മഷി വേണമെന്നതാണ്‌ പാട്ട രാജീവന്റെ ആവശ്യം. അതാ അവിടേക്ക്‌ നോക്കൂ ആ മെയ്‌്‌ഫ്‌ളവറിന്റെ ചുവട്ടിലെ പൂമെത്തയില്‍ നിന്ന്‌്‌ ഫോട്ടോക്ക്‌ പോസ്‌ ചെയ്യുന്ന രണ്ടു യുവമിഥുനങ്ങള്‍. സുന്ദരിയും നരീക്കനും. ക്ലിക്ക്‌. സുന്ദരിയുടെ ചിരിയി്‌ല്‍ ആയിരം ചില്ലറകള്‍ വീണു കിലുങ്ങുന്നു. അയ്യേ കഷ്ടം ഫ്രെയ്‌മില്‍ ചില്ലറയും. ചില്ലറ അവിടെ ബസിന്‌ കൊടുക്കാനുള്ള പണം തരപ്പെടുത്തുന്നുണ്ട്‌്‌. അളിയന്റെ മുഖത്ത്‌ ഒരു ജവാന്റെ ചിരി...

ഇതാ ഇങ്ങോട്ടോന്ന്‌്‌ നോക്യേ..,
ഗ്രൗണ്ടില്‍ മധ്യ്‌ത്തിലൂടെ ഉച്ചവെയിലിന്റെ ഉച്ചസ്ഥായിയില്‍ പാവം രേഷ്‌്‌മയെയും കൂട്ടി ജംഗിള്‍ നിരീക്ഷണം നടത്തുന്ന മൗഗ്ലി. അപ്പുറത്തെ ക്ലാസില്‍ നിന്ന്‌ (+2 എ, ബി, കൊമേഴ്‌സ്‌) മൗഗ്ലിയെ ശല്യം ചെയ്യുന്ന ചില വാനരപ്പടയെയും കാണാം. ദേഷ്യപെട്ടാല്‍ മൗഗ്ലി ചരല്‍ വാരിയെറിയുമെന്ന്‌ അവര്‍ക്ക്‌ നന്നായി അറിയാം.... അതുകൊണ്ട്‌ തന്നെ അവരെല്ലാം കുടയുടെ മറവിലാണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌.

പക്ഷേ ഒരാളെ കൂടി കാണാനുണ്ടല്ലോ. ഹയര്‍ സെ്‌ക്കന്‍ഡറിയുടെ സ്വന്ത്‌ം ലേഖകന്‍. വി്‌ദ്യാര്‍ഥിശബ്ദം പത്രത്തിന്റെ മുഖ്യപത്രാധിപന്‍. കിറുക്കന്‍, അരക്കവി സോണി മുക്കാല്‍ കവി. അയാളിപ്പോള്‍ എവിടെയോണാവോ? കണ്ടുകിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക. 9633049191
സ്‌നേഹമോടെ
മിഥുന്‍കൃഷ്‌ണ

Thursday, October 15, 2009


നവരസങ്ങളുടെ നെയ്‌ത്തുകാരന്‍
മലയാള സിനിമയുടെ ഏക്കാലത്തെയും മികച്ച പത്ത്‌ നടന്മാരെ എടുത്താല്‍ അതില്‍ തീര്‍ച്ചയായും മുരളിയുണ്ടാവും. അഭിനയശാസ്‌ത്രത്തിന്റെ മര്‍മമറിയാവുന്ന ചുരുക്കം നടന്മാരില്‍ പ്രധാനി. നാടകത്തില്‍ തുടങ്ങി സിനിമയിലൂടെ പ്രശസ്‌തിയിലേക്ക്‌ ഉയര്‍ന്ന മുരളി സാഹിത്യ, സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളിലും സ്വന്തം വ്യക്തിത്വം സ്ഥാപിച്ചു.
സി എന്‍ ശ്രീകണ്‌ഠന്‍ നായരുടെ നാടകങ്ങളിലൂടെയാണ്‌ ഗൗരവതരമായ അഭിനയത്തിലേക്ക്‌ മുരളി പ്രവേശിക്കുന്നത്‌. ലങ്കാലക്ഷ്‌മി, കലി തുടങ്ങിയ നാടകങ്ങളില്‍ വേഷം ചെയ്‌തു. ആര്‍ നരേന്ദ്രപ്രസാദ്‌, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങി നാടക രംഗത്ത്‌ പരീക്ഷണങ്ങളുമായി രംഗത്തെത്തിയവര്‍ക്കൊപ്പമെല്ലാം സഹകരിച്ചിരുന്നു.
1986ല്‍ ഗോപി സംവിധാനം ചെയ്‌ത ഞാറ്റടി എന്ന ചിത്രത്തിലൂടെയാണ്‌ മുരളി സിനിമാ ലോകത്തെത്തുന്നത്‌. പക്ഷേ ആദ്യ ചിത്രം റിലീസായില്ല. തുടര്‍ന്ന്‌ അരവിന്ദന്റെ ചിദംബരത്തില്‍ മികച്ച വേഷം ചെയ്‌തു. പിന്നീട്‌ ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യനിലും ഹരിഹരന്റെ പഞ്ചാഗ്നിയിലും ശ്രദ്ധേയമായ പ്രതിനായക വേഷം ചെയ്‌തു. ഈ രണ്ടു കഥാപാത്രങ്ങളും മുരളിയുടെ അഭിനയ ജീവിതം പുതിയൊരു വഴിത്താരയിലെത്തിച്ചു.
പ്രേക്ഷകര്‍ ഭയപ്പെടുന്ന, വെറുക്കുന്ന പ്രതിനായക വേഷങ്ങള്‍ക്ക്‌ മുരളി സ്വതസിദ്ധമായ ശൈലിയില്‍ ജീവന്‍ പകര്‍ന്നു. പഞ്ചാഗ്നിയാണ്‌ മുരളിയുടെ നടന വൈഭവം വെളിപ്പെടുത്തിയ ചിത്രം. ഭരതന്‍ സംവിധാനം ചെയ്‌ത അമരത്തിലെ വേഷമാണ്‌ വില്ലന്‍ വേഷങ്ങളില്‍ നിന്ന്‌ മുരളിക്ക്‌ മോചനം നല്‍കിയത്‌. ആദ്യത്തെ സംസ്ഥാന നടനുള്ള അവാര്‍ഡും ഈ വേഷം സമ്മാനിച്ചു - മികച്ച സഹടന്‍. പിന്നീട്‌ ലോഹിതദാസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ആധാരത്തില്‍ നായകതുലമായ വേഷം. ഇതിന്‌ മികച്ച നടനുള്ള സംസ്ഥാന അവര്‍ഡ്‌. ഇതോടെ കരുത്തേറിയ പരുക്കന്‍ നായകനെന്ന പരിവേഷം മുരളിക്ക്‌ ലഭിച്ചു. ജോര്‍ജ്‌ കിത്തു സംവിധാനം ചെയ്‌ത ആര്‍ദ്രത്തിലാണ്‌ ആദ്യമായി മുഴുനീള നായകനായത്‌. അവിടുന്നങ്ങോട്ട്‌ മുരളിയെന്ന നടനെ പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന കാഴ്‌ചക്കാണ്‌ മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ചത്‌.
ജീവിതത്തോട്‌ വളരെ ചേര്‍ന്ന്‌ നില്‍ക്കുന്ന, ഏതു പ്രതിബന്ധങ്ങളെയും ചങ്കുറപ്പോടെ നേരിടുന്ന കഥാപാത്രങ്ങളാണ്‌ മുരളിയെ തേടിയെത്തിയതില്‍ ഏറെയും. അമരത്തിലെയും ആധാരത്തിലെയും ചമ്പക്കുളം തച്ചനിലെയും പ്രായിക്കര പാപ്പാനിലെയും കാണാക്കിനാവിലെയും മുരളിയുടെ അഭിനയം മലയാളി മറക്കില്ല. രാഷ്‌ട്രീയ നേതാവിന്റെയും തന്റേടിയായ നായകന്റെയും കുതന്ത്രങ്ങള്‍ മെനയുന്ന പ്രതിനായകന്റെയും വേഷപ്പകര്‍ച്ചകള്‍ ആ മുഖത്ത്‌ മിന്നിമറഞ്ഞു. ആകാശ ദൂത്‌, നീ എത്ര ധന്യ, ധനം, വെങ്കലം, കിരീടം, ദി കിംഗ്‌, കിലുക്കം, അപ്പു, ഏയ്‌ ഓട്ടോ, ജനം, ചമയം, പത്രം, പുലിജന്മം എന്നീ ചിത്രങ്ങളും അഭിനയത്തികവിന്‌ സാക്ഷിയായുണ്ട്‌.
മലയാള സിനിമ മമ്മൂട്ടി- മോഹന്‍ലാല്‍ അച്ചുതണ്ടിനെ വലംവെക്കാന്‍ തുടങ്ങിയ കാലത്തൊക്കെ വേറിട്ടു നില്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ മുരളിയുടെ ഏറ്റവും വലിയ നേട്ടം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായക കഥാപാത്രങ്ങള്‍ക്ക്‌ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്ന ശക്തമായ പ്രതിനായക വേഷങ്ങളുമായി മുരളി നിറഞ്ഞുനിന്നു. ഏതുതരത്തിലുള്ള സിനിമാ ആസ്വാദകര്‍ക്കും കഥാപാത്രത്തിന്റെ ഹൃദയ വികാരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മുരളിക്ക്‌ കഴിഞ്ഞു.
1996ല്‍ സിബി മലയില്‍ സംവിധാനം ചെയ്‌ത കാണാക്കിനാവിലെ അഭിനയത്തിനും 1998ല്‍ ജയരാജ്‌ സംവിധാനം ചെയ്‌ത താലോലം എന്ന ചിത്രത്തിലെ അഭിനയത്തിനും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ വീണ്ടും മുരളിയെ തേടിയെത്തി.
എന്നാല്‍ ഈ പ്രതിഭയുടെ അഭിനയമികവ്‌ അംഗീകരിക്കാന്‍ ദേശീയ ചലച്ചിത്ര ലോകം വീണ്ടും കാത്തിരുന്നു. 2002ല്‍ പ്രിയനന്ദനന്‍ സംവിധാനം ചെയ്‌ത നെയ്‌ത്തുകാരനിലെ അപ്പമേസ്‌ത്രി എന്ന കഥാപാത്രത്തിലൂടെ രാജ്യത്തെ മികച്ച നടനായി മുരളി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന്‌ ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും നേടി.
സത്യന്റെയും ഭരത്‌ ഗോപിയുടെയും പിന്‍ഗാമിയായാണ്‌ മുരളി വിലയിരുത്തപ്പെട്ടത്‌. ശക്തമായ കഥാപാത്രങ്ങള്‍ക്ക്‌ അഭിനയത്തിന്റെ രസതന്ത്രം പകര്‍ന്ന നടന്‍. അതായിരുന്നു മുരളി. ആരെയും പിണക്കാന്‍ ഇഷ്‌ടപ്പെടാത്ത എഴുത്തിനെയും വായനെയും സ്‌നേഹിച്ച നടന്‍. നിരവധി ചലച്ചിത്ര- സാംസ്‌കാരിക പുസ്‌തകങ്ങള്‍ മുരളി എഴുതിയിട്ടുണ്ട്‌. അഭിനയത്തിന്റെ രസതന്ത്രം, വ്യാഴപ്പൊരുള്‍, പുകയിലയുടെ മാരക ഉപഭോഗങ്ങള്‍ എന്നിവ ഇതില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്‌.
സിനിമയുടെ പ്രശസ്‌തിയില്‍ നില്‍ക്കുമ്പോഴും മുരളിയുടെ ശ്രദ്ധ നാടകവേദിയിലായിരുന്നു. അന്തരിച്ച പ്രശസ്‌ത നടന്‍ നരേന്ദ്ര പ്രസാദുമായി ചേര്‍ന്ന്‌ രൂപം കൊടുത്ത നാടകവേദി അവിസ്‌മരണീയമായ നിരവധി നാടകങ്ങള്‍ക്ക്‌ ജന്മം നല്‍കിയിരുന്നു. സി എന്‍ ശ്രീകണ്‌ഠന്‍ നായരുടെ ലങ്കാലക്ഷ്‌മി എന്ന നാടകത്തിലെ രാവണന്‍ എന്ന കഥാപാത്രത്തെ അടര്‍ത്തിയെടുത്ത്‌ ഏകാഭിനയവുമായി മുരളി അരങ്ങിലെത്തി. കേരളത്തിലെ നിരൂപകരും പ്രക്ഷകരും ഇരുകൈയ്യും നീട്ടിയാണ്‌ അതിനെ സ്വീകരിച്ചത്‌.
1954ല്‍ കൊല്ലം ജില്ലയിലെ കുടവട്ടൂരില്‍ പി കൃഷ്‌ണപിള്ളയുടെയും കെ ദേവകിയമ്മയുടെയും മകനായാണ്‌ മുരളി ജനിച്ചത്‌. പഠനകാലത്ത്‌ ഇടതുപക്ഷത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടി. തുടര്‍ന്ന്‌ ആരോഗ്യ വകുപ്പിലും കേരള യൂനിവേഴ്‌സിറ്റിയിലും ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കായി ജോലി ചെയ്‌തു. ശൈലജ ഭാര്യയും കാര്‍ത്തിക ഏക മകളുമാണ്‌.
ഇടതുപക്ഷ സഹയാത്രികനായ മുരളി വിദ്യാര്‍ഥിയായിരിക്കെ തന്നെ എസ്‌ എഫ്‌ ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പിന്നീട്‌ സി പി എം അനുഭാവിയായും പ്രവര്‍ത്തിച്ചു. 1999ല്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ വി എം സുധീരനോട്‌ തോറ്റു. സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരുന്നു.
വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും മുരളി മറ്റ്‌ സിനിമാ പ്രവര്‍ത്തകര്‍ക്ക്‌ മാതൃകയാണ്‌. എല്ലാവരും പോകുന്ന അപവാദങ്ങളുടെ വഴിയിലൂടെ മുരളി അറിഞ്ഞുകൊണ്ട്‌ ഒരിക്കലും പോയില്ല; സിനിമയിലെ കഥാപാത്രങ്ങളിലെന്ന പോലെ തന്റെ കാഴ്‌ചപ്പാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതില്‍ എന്നും താത്‌പര്യപ്പെട്ടു.
മുരളിയുടെ ഒരിക്കലും തിരിച്ചുവരാത്ത യാത്രയോടെ മലയാള സിനിമാ വേദിക്ക്‌ നഷ്‌ടമായത്‌ വെറുമൊരു അഭിനേതാവിനെ മാത്രമല്ല. അഭിനയത്തിന്റെ രസതന്ത്രം സംയോജിപ്പിച്ചെടുക്കുന്ന ഒരു നാട്യശാസ്‌ത്രജ്ഞനെ കൂടിയാണ്‌. കഥാപാത്രങ്ങളുടെ മാനസിക വ്യാപാരത്തിലൂടെ വികാരങ്ങള്‍ നെയ്‌തെടുക്കുന്ന, മറ്റുള്ളവര്‍ക്ക്‌്‌ പകര്‍ന്ന്‌ നല്‍കുന്ന നെയ്‌ത്തുകാരനെ കൂടിയാണ്‌. ഈ വിടവ്‌ മറ്റാര്‌ നെയ്‌തെടുത്താലും മായാത്തതാണ്‌.